സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

October 22, 2020

ആ 5 കുപ്പികൾ ...



കുത്തഴിഞ്ഞ ജീവിതം നയിച്ച ഒരാൾ ജീവിതാന്ത്യത്തോടടുത്തപ്പോൾ അയച്ചുതന്നൊരു ചിത്രം ഏറെ ചിന്തിപ്പിക്കുന്നതായിരുന്നു. അടിക്കുറിപ്പില്ലാത്ത അഞ്ചു കുപ്പികളുടെ നിര . പൊടിക്കുഞ്ഞുങ്ങൾക്കു പാൽ നൽകുന്ന മുലക്കുപ്പിയിൽ തുടങ്ങി , ക്രമേണ കോള , വിസ്കി , മിനറൽ വാട്ടർ എന്നിവയുടെ കുപ്പികൾ . ഏറ്റവും ഒടുവിൽ ആശുപത്രിക്കിടക്കയിൽ മരണത്തോടു മല്ലടിക്കുന്നയാൾക്കു ഡ്രിപ് നൽകുന്നതിനു തലകീഴായിവച്ചിരിക്കുന്ന കുപ്പി . 


മുലക്കുപ്പി ശൈശവത്തിന്റെ നിഷ്കളങ്കതയെയും നൈർമ്മല്യത്തെയും ഓർമ്മിപ്പിക്കുന്നു. ക്രമേണ കൃത്രിമത്തിലേക്കു കാൽവയ്ക്കുന്നതിനെ കോള സൂചിപ്പിക്കുന്നു. വഴിവിട്ട പലതിലേക്കും മദ്യം നയിച്ചേക്കാമെന്നു വിസ്കിക്കുപ്പി ഓർമ്മിപ്പിക്കുന്നു . അതിരുകടന്ന മദ്യപാനം രോഗങ്ങൾക്കു വഴിവച്ച് , തുടർന്ന് മദ്യസേവ പാടില്ലെന്ന് ഡോക്ടറുടെ വിലക്കുകിട്ടിയ കാലത്തിന്റെ സ്മരണ മിനറൽ വാട്ടർക്കുപ്പി പകരുന്നു. ഒടുവിൽ ഏവരും മരണത്തെ സമീപിക്കേണ്ടിവരുമെന്ന സൂചനയാണ് ഡ്രിപ് നൽകുന്ന കുപ്പി. 


ഇത് ഒരാളുടെ വീക്ഷണമെന്നു കരുതിയാൽ മതി. പക്ഷേ , ജീവിതത്തിൽ എന്തെങ്കിലുമൊക്കെ നന്മകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അതു വേഗമാവട്ടെ . ജീവിതം അതീവ ഹ്രസ്വമാണ്. ഗർഭപാത്രത്തിൽ തുടങ്ങി ശവകുടീരത്തിലെത്തുന്നതുവരെയുള്ള നേരം തീപ്പൊരിയുടെ ആയുസ്സോളമേയുള്ളൂ എന്നു സൂചിപ്പിക്കുന്ന മൊഴി : "Life is a spark from the womb to the tomb." 


ഇതേ ആശയം എഴുത്തച്ഛന്റെ അതിമനോഹരമായ വരികളിൽ ലക്ഷണോപദേശത്തിൽ കാണാം : “വഹ്നിസന്തപ്തലോഹസ്ഥാംബുബിന്ദുനാസന്നിഭം മർത്ത്യജന്മം ക്ഷണഭംഗുരം" (തീയിൽ ചുട്ടുപഴുത്ത ഇരുമ്പിലെ നീർത്തുള്ളിപോലെ ക്ഷണഭംഗുരമാണ് മനുഷ്യജന്മം). 


അന്യർക്കുവേണ്ടി നയിക്കുന്ന ജീവിതത്തിനേ വിലയുള്ളു എന്ന് ഐൻസ്റ്റൈൻ . “ഇടയ്ക്കു മായ്ക്കാൻ റബ്ബറില്ലാത്ത ചിത്രരചനയാണു ജീവിതം." പക്ഷേ , ചെയ്തുപോയ തെറ്റുകൾ തിരുത്തി മുന്നേറാം .


 ജീവിതം നമുക്കു കിട്ടിയെങ്കിലും , ദാനംവഴി നാം അതു സമ്പാദിക്കണമെന്ന് ടാഗൂർ പറഞ്ഞിട്ടുണ്ട്. പൂവ് ഒന്നു മാത്രമെങ്കിലും എണ്ണമറ്റ മുള്ളുകളെ നോക്കി അത് അസൂയപ്പെടേണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു . 


കുടുംബവും ജോലിയും തമ്മിൽ സമരസപ്പെടുത്തി ആവശ്യമായ ശ്രദ്ധ രണ്ടിനും നൽകുക , കഴിയുന്ന സഹായം അന്യർക്കു ചെയ്യുക , വിജ്ഞാനത്തോടൊപ്പം വിവേകവും കൈവരിക്കാൻ യത്നിക്കുക , ചുറ്റുമുള്ള വിസ്മയങ്ങളിലേക്കു കണ്ണയയ്ക്കുക , ആഹ്ലാദിച്ചു ജോലി ചെയ്യുക , ഭാവിയെപ്പറ്റി സ്വപ്നം കാണുന്നതോടൊപ്പം കൈവന്ന ഭാഗ്യങ്ങളിലും കണ്ണുനട്ട് ഇന്ന് സന്തോഷിക്കുകയും ചെയ്യുക എന്നിവയെല്ലാം ജീവിതത്തിന് അർത്ഥവും സൗന്ദര്യവും നൽകും .


'കുട്ടികളെ നിങ്ങളുടെ അറിവിന്റെ പരിധിക്കുള്ളിൽ തളച്ചിടരുത് , അവർ ജനിച്ചത് മറ്റൊരു യുഗത്തിലാണ് ' എന്ന് ടാഗൂർ ഓർമ്മിപ്പിക്കുന്നു . നാളെ കുട്ടികൾ അവർ അർഹിക്കുന്ന പരമോന്നതസ്ഥാനങ്ങളിലെത്തിച്ചേരണമെങ്കിൽ അത്തരം നിയന്ത്രണങ്ങൾ പാടില്ല . 


ഐൻസ്റ്റൈൻ : “ജനനത്തിൽ തുടങ്ങുന്ന ബുദ്ധിപരമായ വളർച്ച മരണത്തിലേ അവസാനിക്കാവൂ .” 


ജീവിതത്തെ കാണേണ്ടതു കാറിന്റെ മുന്നിലുള്ള വലിയ ഗ്ലാസ്സിലുടെയാണ് , പിൻവശം കാണാനുള്ള കണ്ണാടിയിലൂടെയല്ല .” ശ്വസിക്കുന്നത്ര തന്നെ ചിരിക്കാനും ജീവിക്കുന്ന കാലത്തോളം സ്നേഹിക്കാനും കഴിയുന്നവർ ഭാഗ്യവാന്മാർ . 


എല്ലാം തീർത്തും ശരിയാണെന്ന് ഉറപ്പുവന്നെങ്കിലേ ഏതും തുടങ്ങു എന്നു വാശിപിടിച്ചാൽ , ഒരു കാര്യവും ഏറെയൊന്നും ചെയ്യാൻ നിങ്ങൾക്കു കഴിയില്ല . “ഇടയ്ക്കിടെ കണ്ണീരുകൊണ്ടു കണ്ണുകഴുകിയാൽ ജീവിതത്തെ നല്ല തെളിച്ചത്തോടെ കാണാൻ കഴിയും. ” എന്നുള്ളത് സ്മരിക്കുക...



October 15, 2020

ധർമ്മസങ്കടങ്ങൾ


  

 ചിന്തിക്കുവാൻ ഒരു കല്പിത കഥ പറയാം. പാവപ്പെട്ടൊരു റെയിൽവേ ജീവനക്കാരൻ ഒരു നദിക്കു കുറുകെയുള്ള പാലം നിയന്ത്രിക്കുകയാണ് ജോലി . സാധാരണ സമയങ്ങളിൽ ഉയർന്നുനില്ക്കുന്ന പാലത്തിനടിയിലൂടെ ബോട്ടുകളൊഴുകും . ട്രെയിൻ വരുമ്പോൾ പാലം താഴ്ത്തി അതിനു പാളമൊരുക്കണം . ഒരു കരയിൽ നില്ക്കുന്ന ഗാർഡ് സ്വന്തം അറ്റത്തെ കൊളുത്തുറപ്പിക്കുകയും മറുകരയിലെ അറ്റത്തെ കൊളുത്ത് റിമോട്ട് കൺട്രോൾ വഴി ഉറപ്പിക്കുകയുമാണ് ചെയ്യുക . കൊളുത്തുകൾ സുഭദ്രമായില്ലെങ്കിൽ ട്രെയിൻ പാളംതെറ്റി നദിയിൽ വീണേക്കാം . 


ഒരു നാൾ തീവണ്ടി വരുന്നതറിഞ്ഞ് അയാൾ സ്വന്തം അറ്റത്തെ കൊളുത്തുറപ്പിച്ചെങ്കിലും മറുകരയിലേത് റിമോട്ട് വഴി ഉറപ്പിക്കാനായില്ല . അയാൾ മറുകരയിലേക്കു കുതിച്ചോടി പാളം ഉറപ്പിക്കാനുള്ള ലിവർ അതി ശക്തമായി വലിച്ചുപിടിച്ചുനിന്നു . വണ്ടികടന്നുപോയിക്കഴിയും വരെ അയാൾ ആ നിലയിൽ തുടരണം . ആ സമയത്ത് അയാളുടെ നാലു വയസ്സായ മകൻ വന്ന് അച്ഛൻ മറുകരയിൽ നില്ക്കുന്നതുകണ്ട് അയാളെ ഉറക്കെ വിളിച്ചുകൊണ്ട് പാലത്തിലൂടെ ഓടാൻ തുടങ്ങി . കുഞ്ഞിനെ ഓടിച്ചെന്നെടുത്തു രക്ഷിച്ചാൽ പാലത്തിന്റെ കൊളുത്തുരി വണ്ടി നദിയിലേക്കു മറിയും . അപായത്തിന്റെ ഗൗരവം മനസ്സിലാക്കാൻ വയ്യാത്ത കുഞ്ഞ്. അവന് ഓടി രക്ഷപ്പെടാൻ കഴിയാത്തത്ര അടുത്ത് ട്രെയിനെത്തിക്കഴിഞ്ഞു . കൃത്യനിർവ്വഹണത്തിൽ ശുഷ്കാന്തി പുലർത്തി തീവണ്ടിയിലെ ആയിരം യാത്രക്കാരെ രക്ഷിക്കാൻ ശ്രമിച്ച് , തന്റെ രക്തത്തിൽ പിറന്ന പൊന്നോമന അതേ തീവണ്ടിയിടിച്ച് ആറ്റിലേക്കു തെറിച്ചു മരിക്കുന്നതു കാണണോ ? അതോ എല്ലാം മറന്നു നിഷ്കളങ്കനായ കുഞ്ഞിനെ രക്ഷിക്കണോ ? കൊടിയ ധർമ്മസങ്കടം . 


ഒടുവിൽ കൃത്യം നിർവഹിച്ചു . ആകെത്തളർന്ന് , തങ്ങൾക്കുണ്ടായ ഘോര ദുരന്തം പത്നിയെ അറിയിക്കേണ്ട ഭാഗ്യഹീനന്റെ ചിത്രം ഏതു മനസ്സിനെയാണ് നൊമ്പരംകൊള്ളിക്കാത്തത് ! ഇത് കടുത്തതല്ലെങ്കിലും പല പ്രതിസന്ധികളെയും നമുക്കും നേരിടേണ്ടിവരും . 


നമുക്കൊക്കെ അറിയാവുന്നതല്ലെ  മഹാഭാരതയുദ്ധം തുടങ്ങുന്നതിനു തൊട്ടുമുമ്പ് അർജ്ജുനൻ നേരിട്ട കടുത്ത പ്രതിസന്ധിയും അതിനുണ്ടായ പരിഹാരവും ഐതിഹാസികം . കുരുക്ഷേത്രത്തിൽ കൗരവപാണ്ഡവസേനകൾ യുദ്ധം തുടങ്ങാനായി നേർക്കുനേർ നിൽക്കുന്ന നിർണായകമുഹൂർത്തത്തിൽ എതിർപക്ഷത്തെ മഹാരഥന്മാരുടെ നിര അർജ്ജുനനെ യുദ്ധശ്രമത്തിൽനിന്നു പിന്തിരിപ്പിക്കുന്നു . പിതാമഹൻ ഭീഷ്മർ , ഗുരു ദ്രോണർ , കൃപാചാര്യർ , അപ്പൂപ്പന്റെയും അച്ഛന്റെയും സഹോദരന്റെയും മകന്റെയും സ്ഥാനത്തുവരുന്ന നിരവധി ബന്ധുക്കൾ . തെല്ലു ഭൂമിക്കുവേണ്ടി ഇവരെയെല്ലാം കൊല്ലാൻ എനിക്കു വയ്യ . ഇവരെ വധിക്കണമെന്നോർക്കുമ്പോൾ എന്റെ അവയവങ്ങൾ തളരുന്നു . വായ് വരളുന്നു . ദേഹം വിറയ്ക്കുന്നു . വില്ലു കൈയിൽനിന്നു വഴുതിപ്പോകുന്നു . തൊലി പൊള്ളുന്നു . ഇരിക്കാൻപോലും വയ്യ . മനസ്സാകെ ചുറ്റിത്തിരിയുന്നു . യുദ്ധത്തിൽ എനിക്കു ജയിക്കേണ്ട . സുഖഭോഗങ്ങൾകൊണ്ടോ ജീവിതംകൊണ്ടോ എന്തു പ്രയോജനം ? എന്നായി ചിന്ത .


 വികാരവും രാജധർമ്മമെന്ന കടമയും തമ്മിലുള്ള അതിശക്തമായ സംഘർഷംമൂലം വിഷണ്ണനായ അർജ്ജുനനെ ഉപദേശിച്ച് കർമ്മമാർഗ്ഗത്തിലേക്കു ഭഗവാൻ ശ്രീ  കൃഷ്ണൻ കൊണ്ടുവരുന്നു . മഹാഭാരതത്തിലെ ഈ അസുലഭ സന്ദർഭത്തിലുള്ള അർജ്ജുനൻ നമ്മുടെയെല്ലാം പ്രതിനിധിയാണ് . പല നിർണായകമുഹൂർത്തങ്ങളിലും ക്ലേശകരമായ കടമയിൽനിന്നു പിന്തിരിയാനുള്ള പ്രവണതയെ സദ്ബുദ്ധികൊണ്ടും വിവേകംകൊണ്ടും പരാജയപ്പെടുത്തി ഉത്സാഹത്തോടെ കൃത്യനിർവഹണത്തിലേർപ്പെടുകയാണു വേണ്ടത് .


 പ്രതിസന്ധികളെയും ധർമ്മസങ്കടങ്ങളെയും വിജയകരമായി തരണം ചെയ്യുന്നതു നമ്മുടെ നാഡികളെ ഉരുക്കുകമ്പികളാക്കും . ആത്മവിശ്വാസത്തെ അതിശക്തമാക്കും .


 മനസ്സ് തുറന്നു ഒന്ന് ചിന്തിക്കുക...

October 13, 2020

തെറ്റിദ്ധാരണകൾ..

 


കുസൃതിക്കാരായ രണ്ടു സഹോദരന്മാരെ നല്ല ശീലങ്ങൾ പഠിപ്പിക്കാൻ അമ്മ ഗുരുവിനെ സമീപിച്ചു .  ദൈവഭക്തനായ ഗുരു , ദൈവത്തിന്റെ പാതകാണിച്ച് കുട്ടികളെ നേർവഴിയിലാക്കാമെന്നു കരുതി . ഇളയ ബാലനെ തന്റെ വീട്ടിലേക്ക് അയയ്ക്കാൻ പറഞ്ഞു , ചെന്നപ്പോൾ ഗുരു അവനോടു ചോദിച്ചു : “ഈശ്വരനെവിടെയുണ്ട് ?" 

അന്തം വിട്ടു വാപൊളിച്ചിരിക്കാനല്ലാതെ അവനു യാതൊന്നും പറയാനായില്ല . ഗുരു വിരൽ ചൂണ്ടി ശബ്ദമുയർത്തി “ചോദിച്ചതു കേട്ടില്ലേ ? എവിടെയാണ് ഈശ്വരൻ ? നീ പറേഞ്ഞേ പറ്റൂ. " അവൻ ഉറക്കെക്കരഞ്ഞുകൊണ്ട് മുറിവിട്ടോടി വീട്ടിലെത്തി , കുളിമുറിയിൽക്കയറി കതകടച്ചു . ഇതു കണ്ട് ചേട്ടൻ ഓടിച്ചെന്നു കതകുതുറന്നു ചോദിച്ചു : “ എന്തു പറ്റിയെടാ ? എന്തായാലും ഞാൻ ശരിയാക്കിത്തരാം , ” അനിയൻ ഏങ്ങലടിച്ചു കൊണ്ടു പറഞ്ഞു : “ ചേട്ടാ , നമ്മൾ ആകെ കുഴപ്പത്തിലാണ് , ഈശ്വരനെ കാണാനില്ല . നമ്മൾ ഒളിപ്പിച്ചുവച്ചിരിക്കുയാണെന്നാണ് ആ ഗുരുവിന്റെ വിചാരം . നമ്മളെ വിടുമെന്നു തോന്നുന്നില്ല . "ഗുരു തന്നെ ഉപദ്രവിക്കുകയേ ചെയ്യു എന്ന മുൻവിധിയാണ് തെറ്റിദ്ധാരണയ്ക്ക് വഴിവച്ചത് . 


ഇനി തൊട്ടടുത്ത പറമ്പുകളിൽ വീടുവച്ച് അതീവ സ്നേഹത്താടെ മുപ്പതു വർഷം പിന്നിട്ട കൃഷിക്കാരായ രണ്ടു സഹോദരന്മാരുടെ കഥ കേൾക്കുക : ഏതോ ചെറിയ കാരണത്താൽ തെറ്റിദ്ധാരണവന്ന് പിണക്കമായി , പരസ്പരം മിണ്ടാതായി , ശത്രുക്കളായി . പറമ്പുകളെ ബന്ധിക്കുന്ന വീതികുറഞ്ഞ വഴി മാത്രമേയുള്ളൂ . അവിടെ അനിയൻ ഒരു തോടും കുഴിച്ച് പരസ്പരം കടക്കാൻ വയ്യാതാക്കി . ചേട്ടന് ആ വഴി കാണുകപോലും വേണ്ടെന്നു തോന്നി. 

അങ്ങനെയിരിക്കെ ഒരു നാൾ അതിരാവിലെ ഒരു ആശാരി കടന്നുവന്ന് 'എന്തെങ്കിലും പണി ഇവിടെക്കാണുമെന്ന് അറിയാം . ഞാൻ ഭംഗിയായി ചെയ്തുതരാം' എന്നു പറഞ്ഞു . കുറെ പലകകളും കഴകളും കൊടുത്തു വൈകുന്നേരം താൻ ചന്തയിൽനിന്നു മടങ്ങിയെത്തുന്നതിനുമുമ്പ് നല്ല മരഭിത്തി പണിഞ്ഞ് അനിയന്റെ വീട്ടിലേക്കുള്ള വഴി മറയ്ക്കണമെന്നു ചട്ടംകെട്ടി . ആശാരി ശ്രദ്ധവച്ചു പണിഞ്ഞു . വൈകിട്ടു ചേട്ടൻ വന്നപ്പോൾ തോടിനുമുകളിലൂടെ നല്ല ഭംഗിയുള്ള ചെറുപാലം പറമ്പുകളെ കൂട്ടിയിണക്കി പണിഞ്ഞു വച്ചിരിക്കുന്നു . അനിയനും ആ നേരത്തു മടങ്ങിയെത്തി . ഇരുവരും പാലത്തിന്റെ പകുതി വീതം നടന്നെത്തി . പെട്ടെന്നു വഴക്കെല്ലാം മറന്ന് പരസ്പരം മാറോടണച്ചു . സഹോദരന്മാർക്കു സൗകര്യത്തോടെ നടന്ന് അതിരു കടക്കാൻ പാലം പണിയണമെന്നാണ് ആശാരി മനസ്സിലാക്കിയിരുന്നത് . ആശയവിനിമയത്തിലെ തകരാറുമൂലം പല തെറ്റിദ്ധാരണകളുമുണ്ടാകാറുണ്ട് . 


ഡൽഹിയിൽ ജനിച്ച രണ്ട് ആത്മസുഹൃത്തുക്കളെപ്പറ്റിയുള്ള കഥ കൂടി പറയാം . 

ഒരാൾ ചൈനക്കാരൻ . പ്രൈമറി ക്ലാസ്സുകൾ മുതൽ ഒരുമിച്ചു പഠിച്ച അവർക്കു പ്രായം എൺപതു കഴിഞ്ഞു . ചൈനക്കാരൻ ആശുപ്രതിക്കിടക്കയിൽ പലതരം കുഴലുകൾ ദേഹത്തിന്റെ പലഭാഗങ്ങളിൽ ചേർത്തു മരണവുമായി മല്ലടിച്ചുകിടക്കുന്ന കാര്യം പേരക്കുട്ടി ഇന്ത്യൻ സുഹൃത്തിനെ അറിയിച്ചു . ആദ്യം കാണാൻ പോയില്ല . ഒരാഴ്ച കഴിഞ്ഞു സന്ദേശമെത്തി , രണ്ടു ദിവസത്തിൽക്കൂടുതൽ ചൈനീസ് സ്നേഹിതൻ മുന്നോട്ടുപോവില്ല . മരിക്കാറായെന്നു രോഗിക്കുമറിയാം . പഴയ കൂട്ടുകാരനെക്കാണുമ്പോൾ ഇരുവർക്കും വികാരം ഇരമ്പുമെന്നറിഞ്ഞുകൊണ്ടുതന്നെ ആശുപത്രിക്കിടക്കയ്ക്കരികിൽ ചെന്നു നിന്ന സുഹൃത്തിനെ നോക്കി . ആസന്നമരണനായ രോഗി വികാരാധീനനായി ചൈനീസ് ഭാഷയിൽ എന്തോ ഒരു വാക്യം പറഞ്ഞ് അന്ത്യശ്വാസം വലിച്ചു . വാക്കുകൾ കുറിച്ചെടുത്ത സുഹൃത്ത് പിറ്റേന്ന് ചൈനീസ് എംബസിയിലെത്തി അവിടത്തെ ഉദ്യോഗസ്ഥനോട് ആ വാക്യത്തിന്റെ അർത്ഥം ചോദിച്ചു . ഉദ്യോഗസ്ഥൻ അർത്ഥം പറഞ്ഞു : “സ്നേഹിതാ , നിങ്ങളെന്റെ ഓക്സിജൻ പൈപ്പിലാണു നിൽക്കുന്നത് . വല്ലാതെ ശ്വാസം മുട്ടുന്നു .”

 


3  കഥകളിലും ഓരോ രീതിയിലെ തെറ്റിദ്ധാരണകളിലൂടെയാണ് പോകുന്നത്. എങ്ങനെയാണ് ഇത് ഉണ്ടാകുന്നത്, ചിന്തിച്ചിട്ടുണ്ടോ..? 

അതിനു ഒരു കാരണമെയുള്ളൂ, എന്തെന്നാൽ മനസ്സ് തുറന്നു സംസാരിക്കാതെയിരിക്കുക. ഇന്ന് നമ്മുടെ ചുറ്റും നടക്കുന്ന ഓരോ തെറ്റിദ്ധാരണയ്ക്ക് കാരണം ഇത് തന്നെയാണ്. അതേ ഒന്ന് മനസ്സ് തുറന്ന് പരസ്പരം സംസാരിക്കുമ്പോൾ ആയിരിക്കും  ചിലപ്പോൾ  നമ്മൾ മനസ്സിലാക്കുക അതുവരെ തോന്നിയതും കരുതിവെച്ചതൊന്നുമല്ല സത്യം എന്ന ബോധ്യമുണ്ടാകുന്നത്‌