സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

October 02, 2018

അഹിംസയുടെ ആള്‍രൂപമാണ് നമ്മുടെ ബാപ്പുജി.

എല്ലാം ഉണ്ടായിട്ടും പാവപ്പെട്ടവരുടെ കണ്ണീരൊപ്പി ഇല്ലാത്തവനായി ജീവിച്ച് ഒടുവില്‍ രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്ന മഹാത്മാവ്. അദ്ദേഹത്തിന്‍െറ 150ാം ജന്മദിനമാണ് 2018 ഒക്ടോബർ 2ന്‌.  എല്ലാവരും ഗാന്ധിയുടെ ജീവിതം പകര്‍ത്തണമെന്ന സന്ദേശവുമായാണ് 2007 മുതല്‍ ഐക്യരാഷ്ട്ര സംഘടന ഗാന്ധിജയന്തിദിനം അന്താരാഷ്ട്ര അഹിംസാ ദിനം കൂടിയായി ആചരിക്കുന്നത്.



ഗാന്ധിജിയുടെ ആത്‌മകഥ മറിച്ചുനോക്കിക്കൊണ്ടിരിക്കെ പെട്ടെന്ന്‌ എന്റെ മനസ്സിൽ പാഞ്ഞെത്തിയത്‌ ആറു പതിറ്റാണ്ടു മുമ്പ്‌ നടന്ന ലോകം നടുക്കിയ ഒരു കൊലപാതക രംഗമാണ്‌.

1948 ജനുവരി 30 വെള്ളിയാഴ്‌ച. സമയം വൈകുന്നേരം 5.10 ആഭയുടെയും മനുവിന്റെയും തോളിൽ കൈതാങ്ങി. അൽപം അകലെ പ്രാർത്ഥനാ യോഗത്തിനു കാത്തിരിക്കുന്ന ജനങ്ങളുടെ അടുത്തേക്കു നടന്നുനീങ്ങുകയാണ്‌ ആ അഹിംസാമൂർത്തി. 5.17 ആയപ്പോഴേക്കും ‘ഹിംസ’യുടെ മൂന്നു വെടിയുണ്ടയേറ്റ്‌ ‘ഹേ റാം’ എന്ന ശാന്തിമന്ത്രം ജപിച്ചുകൊണ്ടും ശത്രുവിനു നേരെ കൂപ്പിയ കൈവിടാതെയും അദ്ദേഹം ഈ ലോകത്തോടു യാത്ര പറഞ്ഞു.

ആ കാഴ്‌ചയൊന്നു മറക്കാൻ ശ്രമിക്കുമ്പോൾ എന്റെ മുന്നിൽ തെളിയുന്നത്‌ വിഭക്ത ഭാരതത്തിന്റെ ത്രിവർണപതാക ചെങ്കോട്ടയിൽ ഉയരുന്നതാണ്‌. 

ഒരു ചർക്ക, ഒരുപിടി ഉപ്പ്‌, ഒരു കുറ്റിപ്പെൻസിൽ, ഇത്തിരി പച്ചവെള്ളം, കുറച്ചുമണ്ണ്‌, ഒരു ചൂലും തൊട്ടിയും ‘ഹിന്ദ്‌ സ്വരാജ്‌’ എന്ന കൊച്ചുപുസ്‌തകം – ആ മഹാമാന്ത്രികന്റെ നിരവധി രൂപങ്ങൾ എന്റെ മുന്നിലൂടെ മിന്നിമറഞ്ഞുപോയി.

ഭൂമി മുഴുക്കെ ദുഃഖത്തിൽ മുഴുകിയ ദിവസമായിരുന്നു 1948 ജനുവരി 30. അദ്ദേഹതെ ഒരു നോക്കു കണ്ടിട്ടുപോലുമില്ലാത്ത വിദൂരദേശങ്ങളിലെ കുട്ടികൾപോലും തേങ്ങി. സ്‌ത്രീകൾ കണ്ണുനീർ തുടച്ചു. ചെറുപ്പക്കാരും വൃദ്ധന്മാരും ഒക്കെ, ഉറ്റവരാരോ മരിച്ചതുപോലെ വിതുമ്പി.

“……..നമ്മുടെ ജീവിതത്തിൽ നിന്നു പ്രകാശം പൊലിഞ്ഞുപോയിരിക്കുന്നു…. നെഹ്‌റു റേഡിയോവിലൂടെ ആ വസ്‌തുത ലോകത്തെ അറിയിച്ചു. ഉടൻ അദ്ദേഹം അത്‌ ഇങ്ങനെ തിരുത്തി……” ഒരു പക്ഷേ ആ പറഞ്ഞതു തെറ്റായിരിക്കാം; കാരണം, ഈ രാജ്യത്തുനിറഞ്ഞുനിന്നിരുന്ന ആ പ്രകാശം ഒരത്‌ഭുത ജ്യോതിസ്സായിരുന്നു. ദീർഘകാലം ഈ നാട്ടിൽ തെളിഞ്ഞുനിന്നിരുന്ന ആ പ്രകാശം ഇനിയും ഏറെനാൾ പകരും……. എന്തുകൊണ്ടെന്നാൽ ആ പ്രകാശം ശാശ്വത സത്യത്തിന്റെ പ്രതീകമാണ്‌.“

ആത്‌മകഥയുടെ അകത്തേക്കു കടക്കാൻ ഒരുങ്ങുന്നവർ വിചിത്രമായ ഒരു കാഴ്‌ചകാണുംഃ ആ ആത്‌മകഥയ്‌ക്ക്‌ ലോകത്തെങ്ങുമുള്ള ജനകോടികൾ കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്ന്‌ എഴുതിത്തീർത്ത, ഒരു രണ്ടാം ഭാഗവും ഉണ്ട്‌ ! ഇപ്പോഴും എഴുത്തു തുടരുകയാണ്‌, കാരണം –

“എത്ര മിഴികൾ കൊണ്ടു കാൺകിലും കാഴ്‌ചകൾക്കപ്പുറം നിൽക്കുന്ന ഗാന്ധി.

എത്ര വർണം മാറ്റിയെഴുതിലുമെഴുത്തുകൾക്കപ്പുറം നിൽക്കുന്നു ഗാന്ധി” (വി. മധുസൂദനൻ നായർ, ഗാന്ധി).

അതെ! ലോകത്തുള്ള പരിണതപ്രജ്‌ഞ്ഞരായ എല്ലാവരും ഇപ്പോഴും ആ കഥ എഴുതിക്കൊണ്ടിരിക്കയാണ്‌! ഇങ്ങനെ മറ്റുള്ളവർ എഴുതുന്ന ഒരു ആത്‌മകഥ ലോകത്തിന്നോളം ആർക്കും ഉണ്ടായിട്ടില്ല. ഗാന്ധിജിയുടെ സംഭാവന എന്ത്‌ എന്നു ചിന്തിക്കുന്ന ആർക്കും പെട്ടെന്ന്‌ കണ്ടെത്താവുന്ന ഉത്തരം ‘ഇന്ത്യൻ സ്വാതന്ത്രം – സ്വാതന്ത്ര്യസമരം’ – എന്നതാണ്‌. ആ സ്വാതന്ത്ര്യസമരകഥ ലോകത്തെ മുഴുവൻ അത്‌ഭുതപ്പെടുത്തിയിട്ടുള്ളതുമാണല്ലോ. സഹനസമരത്തിലൂടെ അഹിംസയിലൂടെ, അക്രമരാഹിത്യത്തിലൂടെ സ്വാതന്ത്ര്യം കൈവരിച്ച ഒരു രാഷ്‌ട്രവും ഇന്നേവരെ വേറെ ഉണ്ടായിട്ടില്ല. വരും തലമുറ അതുവിശ്വസിക്കമെന്നും തോന്നുന്നില്ല. എന്നാൽ ഈ സ്വാതന്ത്ര്യസമരത്തിന്റെ മഹത്വം കൊട്ടിഘോഷിക്കുന്നവരൊന്നും ഒരു സത്യം ശ്രദ്ധിച്ചിട്ടില്ലെന്നു തോന്നുന്നുഃ ഇന്ത്യൻ സ്വാതന്ത്ര്യസമരം ഗാന്ധിജി നടത്തിയ രണ്ടാമത്തെ സ്വാതന്ത്ര്യ സമരമാണ്‌!

അപ്പോൾ ഒന്നാമത്തേതോ? അത്‌ അദ്ദേഹം തന്നിൽ നിന്നും തന്നെ മോചിപ്പിക്കാൻവേണ്ടി നടത്തിയ സ്വാതന്ത്ര്യസമരമാണ്‌. താൻ ഒറ്റയ്‌ക്കു നടത്തിയ സമരമാണ്‌. മറ്റേതു മഹായുദ്ധത്തേക്കാളും മികവുള്ള സമരമാണ്‌. “ ഒരാൾ ഒറ്റയ്‌ക്ക്‌ ആയിരം പേരേ ആയിരം തവണ കീഴടക്കുന്നു. മറ്റൊരാൾ അയാളെത്തന്നെ കീഴടക്കുന്നു. എങ്കിൽ രണ്ടാമത്തെ ആളാണ്‌ ഏറ്റവും വലിയ പോരാളി” എന്ന്‌ ഗാന്ധിജി തന്നെ പറയുന്നുണ്ട്‌. എന്നിട്ടും അതത്ര അസാമാന്യമായ ഒരു കർമ്മമാണെന്ന്‌ ഗാന്ധിജി ഒരിക്കലും പറഞ്ഞിട്ടില്ല. തനിക്ക്‌ സാധ്യമായത്‌ എന്തും ഒരുകുട്ടിക്കുപോലും സാധിക്കും എന്ന്‌ അദ്ദേഹം തന്റെ നേട്ടത്തിന്‌ ഇളപ്പം കൽപിക്കുന്നു! കുട്ടിയാവുമ്പോൾ നിർദോഷിയാണ്‌ എന്നതാണ്‌ കുട്ടിയെപ്പറ്റി പറയാൻ കാരണം. മനുഷ്യൻ തന്റെ അഹങ്കാരമെല്ലാം കഴുകിക്കളഞ്ഞ്‌ കാൽക്കീഴിലുള്ള മണൽത്തരിയേക്കാൾ എളിയവനാകണം. അവനേ പരമസത്യത്തിന്റെ മിന്നലാട്ടം കാണുവാൻ പറ്റൂ എന്ന്‌ അദ്ദേഹം പറഞ്ഞത്‌ സ്വാനുഭവത്തിന്റെ വെളിച്ചത്തിലാണ്‌.

ഗാന്ധിജി നടത്തിയ മേൽപ്പറഞ്ഞ ഒന്നാം സ്വാതന്ത്ര്യസമരത്തെ നമുക്കുവേണമെങ്കിൽ തപസ്സ്‌ എന്നുപറയാം. പണ്ട്‌ വാൽമീകിയും മറ്റും നടത്തിയതുപോലെയുള്ള തപസ്സ്‌. രാമനാമം ജപിച്ചുകൊണ്ടുള്ള തപസ്സാണല്ലോ രണ്ടുപേരും നടത്തിയത്‌. പക്ഷേ തനിപകർപ്പല്ല. കുലപർവതങ്ങളോളം പഴക്കമുള്ള അഹിംസയും സത്യവും അല്ലാതെ മറ്റൊന്നും തന്റെ മുമ്പിൽ ഇല്ല എന്നു ഗാന്ധിജി പറയുമ്പോൾ അന്നോളം ആരും പ്രയോഗിച്ചിട്ടില്ലാത്ത ഒരു പ്രവർത്തനശൈലിയും ഗാന്ധി തന്റെ ജീവിതത്തിൽ പ്രയോഗിച്ചിട്ടില്ല എന്നുവെണമെങ്കിൽ നമുക്ക്‌ കൂട്ടിച്ചേർക്കാം. പക്ഷേ ഒന്നുണ്ട്‌ഃ എല്ലാത്തിനും ഒരു ഗാന്ധിയൻ സ്‌പർശം ഉണ്ട്‌. തന്റെ ഹൃദയമാകുന്ന മൂശയിൽ വാർത്ത്‌ പുതിയ രൂപഭാവങ്ങൾ നൽകിയിട്ടുണ്ട്‌. അതുകൊണ്ടുതന്നെ ആ വെങ്കലക്കൂട്ടുകൾക്ക്‌ മറ്റൊന്നിനും ഇല്ലാത്തത്ര ഭംഗിയും തിളക്കവും ഈടും ഉണ്ട്‌. “അരണ്യാന്തരഗഹ്വരോദര തപസ്‌ഥാനങ്ങളിൽ” ഇരുന്നായിരുന്നില്ല ഗാന്ധിജിയുടെ തപസ്സ്‌ യാതൊരുവിധ ഒളിവും മറവും ഇല്ലാതെ ജനമധ്യത്തിൽ ഇരുന്ന്‌! ‘നിവൃത്തി’യിലല്ല, പ്രവൃത്തി‘യിൽ മുഴുകിയ തപസ്സ്‌. പഞ്ചാഗ്നി’ മധ്യത്തിൽ ഇരുന്നുകൊണ്ടല്ല. തീക്കടലിൽ നീന്തിത്തുടിച്ചുകൊണ്ടുള്ള തപസ്സ്‌. ഒറ്റയ്‌ക്കല്ല സമൂഹത്തെ ഭാഗഭാക്കാക്കിക്കൊണ്ടുള്ള തപസ്സ്‌.

അത്യുഗ്രമായ തപശ്ശക്തിയുള്ള ശമധനന്മാരായ നമ്മുടെ മഹർഷിമാർക്കെല്ലാം ചിലപ്പോൾ കാലിടറിയിട്ടുണ്ട്‌. ഒരു സുന്ദരിപ്പെണ്ണിനെ കൺമുമ്പിൽ കണ്ടപ്പോൾ വിശ്വാമിത്രന്റെ തപസ്സിളകി. ഒരു പുലരിയിൽ മറ്റൊരുത്തിയെ കടത്തുവഞ്ചിയിൽ വച്ചു കണ്ടപ്പോൾ പരാശര മഹർഷിയുടെ നാഡിക്കെട്ടുതുടിച്ചു. ഇണക്കിളികളിലൊന്നിനെ വിശപ്പടക്കുവാൻ വേണ്ടി എയ്‌തുവീഴ്‌ത്തിയ വ്യാധന്റെമേൽ ക്രോധാവിഷ്‌ഠനായ വാല്‌മീകി മഹർഷി ശാപാഗ്നി ചൊരിഞ്ഞു. കണ്വൻ പോലും ദുഷ്യന്തന്‌ കൊടുത്തയയ്‌ക്കുന്ന സന്ദേശവാക്യത്തിൽ ‘ശമദനന്മാരായ’ തങ്ങളുടെ നിഗ്രഹാനുഗ്രഹ ശക്തിയെന്ന വാളിന്റെ പിടിയിൽ ഒന്നു കൈവയ്‌ക്കുന്നുണ്ട്‌. ഗാന്ധിജിയാകട്ടെ ശത്രുവിന്റെ അടിയേറ്റുവീണപ്പോഴും രാമമന്ത്രം ജപിച്ചതേയുള്ളു. തന്നെ തല്ലിച്ചതച്ചവരുടെ മേൽ നിയമത്തിന്റെ കയ്യുയർന്നപ്പോൾ അരുതെന്നു വിലക്കിയതേ ഉള്ളൂ.

ജീവിതം അരിച്ചുകുറുക്കിയ നമ്മുടെ പൂർവികർ നമുക്ക്‌ കാമ, ക്രോധ, ലോഭ, മോഹ, മദ, മാത്സര്യങ്ങളാകുന്ന ആറ്‌ ആജൻമശത്രുക്കളെ കണ്ടെത്തിയിട്ടുണ്ട്‌. ആ ആറിനെയും കീഴടക്കാൻ ഗാന്ധിജിക്കുകഴിഞ്ഞു. “ഞാൻ വേണമെങ്കിൽ മറ്റൊരാൾക്ക്‌ അടിമയായിരിക്കാം. പക്ഷേ, എന്റെ മനസ്സിന്റെ അടിമയായിരിക്കാൻ ഞാൻ ഒരിക്കലും ഒരുക്കമല്ല” എന്ന്‌ ഗാന്ധിജിതന്നെ പറയുന്നുണ്ട്‌.

ഗാന്ധിജി തന്റെ ഈ ഒന്നാം സ്വാതന്ത്ര്യസമരം തുടങ്ങിയത്‌ 1887-1890 കളിലാണ്‌. അന്ന്‌ അദ്ദേഹം ഇംഗ്ലീഷുകാരേക്കാൾ പരിഷ്‌കാരിയായ ഇംഗ്ലീഷുകാരനാകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഷർട്ടും പാന്റ്‌സും സോക്‌സും ഷൂസും ടൈയും തൊപ്പിയും കണ്ണടയും മാത്രമല്ല ഫ്രഞ്ചുഭാഷ, സംഗീതം, പ്രസംഗം, വയലിൻ തൊട്ടവയിലെല്ലാം കൃതഹസ്‌തനായ ഒരു ഇംഗ്ലീഷുകാരൻ! സമയവും പണവും അതിനുവേണ്ടി ധൂർത്തടിക്കുന്ന ഒരു പച്ചപ്പരിഷ്‌ക്കാരി സായിപ്പ്‌! തന്നെത്തിരിച്ചറിഞ്ഞ ഗാന്ധിജി ആ പുറമോടികളെല്ലാം വലിച്ചെറിഞ്ഞ്‌ തനി വിദ്യാർത്ഥിയായി മാറിയതാണ്‌ ആ സ്വാതന്ത്യസമരത്തിന്റെ തുടക്കം. ഒടുക്കമാകട്ടെ 1906-ൽ തന്റെ ജീവിതത്തിൽ പൂർണമായും ബ്രഹ്‌മചര്യം നടപ്പാക്കിയ 27-​‍ാം വയസ്സിലും നമുക്കിപ്പോൾ മഹാഭാരത്തിലെ ഭീഷ്‌മരെയാണ്‌ ഓർമ്മവരിക. തന്റെ പിതാവിനുവേണ്ടി ജീവിതകാലം മുഴുവൻ നൈഷ്‌ഠിക ബ്രഹ്‌മചാരിയായിരിക്കാമെന്നു ശപഥം ചെയ്‌ത ദേവവ്രതൻ. ലൈംഗികതയുടെ രുചിയറിഞ്ഞിട്ടില്ലാത്ത യൗവനാരംഭത്തിലാണ്‌ ഭീഷ്‌മരുടെ ശപഥം. ഗാന്ധിജിയാകട്ടെ അതുകുറെ ആസ്വദിച്ച ആളാണ്‌. മാത്രമല്ല അതിൽ അതിരുകവിഞ്ഞ കമ്പം ഉള്ള ആളും. അത്തരത്തിലുള്ള ഒരാളുടെ ബ്രഹ്‌മചര്യത്തിന്‌ ശക്തികൂടും.

ലോകത്ത്‌ ആദ്യമായിട്ടാണ്‌ ഇങ്ങനെ ഒരു യജ്‌ഞ്ഞം നടക്കുന്നത്‌. ജീവിതം കൊണ്ടുള്ള ആ പരീക്ഷണത്തിന്റെ ലക്ഷ്യവും മാർഗവും ലോകത്തിനു പുത്തനാണ്‌. ആ നിലയ്‌ക്ക്‌ തന്റെ അനുഷ്‌ഠാനങ്ങൾ ലോകത്തെ അറിയിക്കേണ്ടത്‌ തന്റെ കടമ മാത്രമാണ്‌. തന്റെ ആത്‌മീയ മണ്ഡലത്തിൽ നടന്ന ആ പരീക്ഷണങ്ങൾ ഗാന്ധിജി പറഞ്ഞല്ലാതെ മറ്റൊരാൾക്കറിയാൻ വഴിയില്ല. അഭ്യുദയകാംക്ഷികളിൽ പലരും ആത്‌മകഥ എഴുതാൻ പ്രേരിപ്പിക്കുകയും ചിലർ അതൊരു പാശ്‌ചാത്യ സംസ്‌കാരമാണെന്നു പറഞ്ഞു നിരുത്സാഹപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌ത സാഹചര്യത്തിൽ ഗാന്ധിജി ഇതെഴുതാനുണ്ടായ കാരണം, ഇതു തികച്ചും താൻ നടത്തിയ സത്യന്വേഷണ പരീക്ഷണങ്ങളാണ്‌ എന്നതുതന്നെയാണ്‌. സത്യന്വേഷിയായ ഒരു ശാസ്‌ത്രജ്‌ഞ്ഞൻ നടത്തിയ പരീക്ഷണങ്ങളുടെയും കണ്ടെത്തലുകളുടെയും കഥ അത്‌ ആത്‌മകഥയായിപ്പോയതാണ്‌.

’എന്റെ സത്യാന്വേഷണ പരീക്ഷണ കഥ‘ എന്ന ശീർഷകം എല്ലാ എഴുതിക്കഴിഞ്ഞശേഷം ഗാന്ധിജി നൽകിയതല്ല. തന്റെ പരീക്ഷണങ്ങൾ അത്യന്തം കൃത്യതയോടും മുന്നാലോചനയോടും സൂക്ഷ്‌മത്തോടും ചെയ്യുകയും ത​‍െൻ നിഗമനങ്ങൾ അന്തിമമാണെന്നവകാശപ്പെടാതെ അവയെപ്പറ്റി തുറന്നമനസ്സോടെ കഴിയുകയും ചെയ്യുന്ന ഒരു ശാസ്‌ത്രജ്‌ഞ്ഞന്റെ മനോഭാവമാണ്‌ തനിക്കുള്ളതെന്ന്‌ ആഴത്തിലുള്ള ആത്‌മപരിശോധന നടത്തി മഹാത്മജി കണ്ടെത്തിയിട്ടുണ്ട്‌. മുതിർന്നവർക്കു മാത്രമല്ല, കുട്ടികൾക്കും മനസ്സിലാവുന്ന കാര്യങ്ങൾ മാത്രമേ താൻ ഈ ആത്‌മകഥയിൽ ഉൾപ്പെടുത്തുവെന്ന്‌ ഊന്നിപ്പറയുകയും ചെയ്യുന്നു.

സത്യത്തിൽ നിന്നു വ്യത്യസ്‌തമായി അഹിംസ ബ്രഹ്‌മചര്യം തുടങ്ങിയ തത്ത്വങ്ങൾ ഉൾക്കൊണ്ട പരീക്ഷണങ്ങളും മറ്റനേകം തത്ത്വങ്ങളും ഇതിൽ അടങ്ങുന്നുണ്ട്‌. ആ സത്യം വെറും വാക്കിലെ സത്യം മാത്രമല്ല. വിചാരത്തിലേതുകൂടിയാണ്‌. നാം പലപ്പോഴും പറയുന്ന ആപേക്ഷിക സത്യമല്ല, കേവല സത്യം; സനാതന സത്യം!

ഗാന്ധിജിയുടെ പിറവിക്കോ വളർച്ചക്കോ ഒന്നും ഒരു ദിവ്യതയും അവകാശപ്പെടാനില്ല. ഒരത്ഭുതവും അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ചിട്ടില്ല. അച്ഛനമ്മമാരും ബന്ധുക്കളും ഇടത്തരക്കാരായിരുന്നു. ഏതെങ്കിലും സിദ്ധനിൽനിന്ന്‌ ഒരു ദിവ്യോപദേശവും അദ്ദേഹത്തിനു കിട്ടിയിട്ടില്ല. പക്ഷേ ഒന്നുണ്ട്‌ഃ അദ്ദേഹം അച്‌ഛനെയും അമ്മയെയും അതിരറ്റു സ്‌നേഹിച്ചു. അവരിൽ നിന്നു പരമാവധി സ്‌നേഹം അനുഭവിക്കുകയും ചെയ്‌തു. തന്മൂലം അദ്ദേഹത്തിൽ അങ്കുരിച്ച സ്‌നേഹം എന്ന ദിവ്യവികാരം വളരുന്തോറും സർവത്ര ആഴത്തിൽ വേരോടി. ഈ ലോകത്തെ നിലനിർത്തുന്ന അനുഗൃഹീതശക്തി സ്‌നേഹമാണെന്ന്‌ ഗാന്ധിജി പഠിച്ചു. ഗുരുജനങ്ങളെയും മുതിർന്നവരെയും ആദരിക്കാനും അനുസരിക്കാനുമുള്ള ശിക്ഷണം വീട്ടിൽനിന്നുതന്നെ ലഭിച്ച വായനയിൽ നിന്നും ജീവിതാനുഭവങ്ങളിൽ നിന്നും സത്യത്തിന്റേയും അഹിംസയുടെയും സത്ത ഉൾക്കൊണ്ട്‌ അമ്മയുടെ വ്രതനിഷ്‌ഠയും ഉപവാസവും ഈശ്വരവിശ്വാസവും തൊട്ടറിഞ്ഞു. അങ്ങനെ ചെറുപ്പത്തിലേ തന്റെ ജീവിതം കൊണ്ടൊരു യജ്‌ഞ്ഞം നടത്താനുള്ള പ്രാപ്‌തി കൈവരിച്ചു.



1948 ജനുവരി 30നാണ് ഗാന്ധിജി വെടിയേറ്റ് മരിച്ചത്. അന്ന് വെള്ളിയാഴ്ചയായിരുന്നു. നാഥൂറാം വിനായക് ഗോഡ്സെ എന്ന മതഭ്രാന്തനാണ് അദ്ദേഹത്തെ കൊന്നത്. 79ാം വയസ്സിലായിരുന്നു അത്. ആ ദിവസം രക്തസാക്ഷി ദിനമായി ആചരിക്കുന്നു. ഗാന്ധി വധക്കേസിലെ പ്രതികളെ 1949ല്‍ തൂക്കിക്കൊന്നു. അംബാല ജയിലില്‍വെച്ചാണ് ഇവരുടെ വധശിക്ഷ നടപ്പാക്കിയത്. ആത്മാചരണ്‍ അഗര്‍വാള്‍ എന്ന ന്യായാധിപനാണ് ഗാന്ധി വധക്കേസിലെ വിധി പ്രസ്താവിച്ചത്.
ഇന്ത്യയുടെ പ്രകാശമാണ് ഗാന്ധിജി. ഗാന്ധിജി തെളിച്ച മാനവസൗഹാര്‍ദമെന്ന പാതയാണ് നാം ഓരോരുത്തരും പിന്തുടരേണ്ടത്. അക്രമങ്ങള്‍ പെരുകിവരുന്ന പുതിയ കാലത്ത് ഈ അഹിംസാദിനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഗാന്ധിജിയുടെ പാത സ്വീകരിച്ച് രാഷ്ട്രത്തിന്‍െറ നല്ല കെട്ടുറപ്പിനായി കൂട്ടുകാര്‍ കൈകോര്‍ക്കണം.
.



                      

No comments: