November 03, 2021
Last words
December 31, 2020
Log out 📴
December 06, 2020
കാരുണ്യചികിത്സ
സംവഭവവും ഭാവനയും ചേർന്ന് ഏറെക്കാലമായി പ്രചാരത്തിലുള്ളാരു കഥ പറയാം. സോഷ്യൽ മീഡിയ സ്റ്റോറി ടെല്ലർ ജോസഫ് അന്നംകുട്ടിയുടെ വീഡിയോയിൽ നിന്ന് ലഭിച്ച കുഞ്ഞു കഥ.
അഞ്ചാം ക്ലാസ്സിലെ കുട്ടികളെ നോക്കി മിസ്സിസ് തോംസൺ എന്ന അദ്ധ്യാപിക ഒരു നുണ പറഞ്ഞു : “നിങ്ങളെയെല്ലാം ഞാൻ ഒരേപോലെ സ്നേഹിക്കുന്നു .” മുൻനിരയിലെ തണുപ്പൻ ടെഡിയെ നോക്കിയാൽ ടീച്ചറുടെ പ്രസ്താവന അസത്യമെന്നു വ്യക്തം. മുഷിഞ്ഞു നാറിയ വേഷം. കുളി വല്ലപ്പോഴും. ചില്ലറ മൊശടത്തങ്ങളും. അവന്റെ പേപ്പറിന് എപ്പോഴും കുറഞ്ഞ മാർക്ക് നല്കുന്നതിൽ ടീച്ചർക്കു രസം.
പക്ഷേ , ഒരിക്കൽ അവന്റെ പഴയ റിക്കോർഡുകൾ നോക്കിയപ്പോൾ തോംസണ് വിസ്മയം. "ബുദ്ധിയും പ്രസന്നതയുമുള്ള കുട്ടി. ഒന്നാന്തരം പെരുമാറ്റം" എന്നായിരുന്നു ഒന്നാം ക്ലാസ്സിലെ കുറിപ്പ്.
രണ്ടാം ക്ലാസ്സിലേത് : “ഏറ്റവും മികച്ച കുട്ടി. പക്ഷേ , മരിക്കാറായ അമ്മയെയോർത്ത് അവനു വിഷമ മുണ്ട് .”
മൂന്നാം ക്ലാസ്സിലെ ടീച്ചറുടെ കുറിപ്പ് : “അമ്മയുടെ മരണം അവനെ വലച്ചു. അവൻ നന്നായി ശ്രമിക്കുന്നു. അച്ഛൻ നോക്കുന്നില്ല. ആരെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ അവന്റെ കാര്യം കഷ്ടത്തിലാകും."
“ടെഡി ആരുമായി ഇടപെടുന്നില്ല. പഠിത്തത്തിൽ താൽപര്യം കുറഞ്ഞു. കൂട്ടുകാരില്ല. പലപ്പോഴും ക്ലാസ്സിൽ ഉറങ്ങുന്നു.” നാലിലെ ടീച്ചറുടെ കുറിപ്പ്.
ടെഡിയോടു വെറുപ്പു തോന്നിയതോർത്ത് മിസ്സിസ് തോംസൺ ലജ്ജിച്ചു. കുട്ടികൾ ടീച്ചർക്കു ക്രിസ്മസ് സമ്മാനങ്ങളുമായെത്തിയപ്പോൾ ലജ്ജ വർദ്ധിച്ചു. മനോഹരമായ വർണക്കടലാസ്സിൽ പൊതിഞ്ഞ് റിബ്ബണിട്ട് മറ്റു കുട്ടികൾ പലതരം ഉപഹാരങ്ങൾ ടീച്ചർക്കു കൊടുത്തപ്പോൾ , പലചരക്കുകടയിൽ നിന്നു കിട്ടിയ മുഷിഞ്ഞ കടലാസ്സിൽ ചുളുക്കിയൊതുക്കിയാണ് ടെഡി സമ്മാനമെത്തിച്ചത്. തുറന്നുനോക്കുമ്പോൾ മറ്റു കുട്ടികൾ പരിഹസിച്ചു ചിരിച്ചു. മുക്കാലും ഒഴിഞ്ഞ പെർഫ്യൂം കുപ്പിയും കുറെ കല്ലുകൾ കൊഴിഞ്ഞുപോയ പഴയ ബേസ്ലെറ്റുമായിരുന്നു ടെഡി സമ്മാനിച്ചത്. ബേസ്ലെറ്റ് എത്ര സുന്ദരമായിരിക്കുന്നുവെന്നു പറഞ്ഞ് ടീച്ചർ കൈയിൽ കെട്ടി. പെർഫും സ്വന്തം കൈയിൽ വീഴ്ത്തി സന്തോഷിച്ചു. അവനെ നോക്കി പുഞ്ചിരിച്ചു. ടെഡി ടീച്ചറോടു പറഞ്ഞു : “ടീച്ചർക്ക് ഇന്ന് എന്റെ അമ്മയുടെ മണമാണ് .”
അന്നു ടീച്ചർ ഏറെ നേരം കരഞ്ഞു. അന്നുമുതൽ അവർ പഠിപ്പിച്ചതു വായനയോ കണക്കോ എഴുത്തോ ആയിരുന്നില്ല. പകരം കുട്ടികളെയാണു പഠിപ്പിച്ചത്. ടെഡിയെ വിശേഷമായി ശ്രദ്ധിച്ചു. അതോടെ അവന്റെ മനസ്സിനു പഴയ പ്രകാശം തിരികെക്കിട്ടി. പ്രോത്സാഹിപ്പിക്കുന്തോറും അവൻ കൂടുതൽ സാമർത്ഥ്യം കാട്ടി. വർഷാവസാനമെത്തിയപ്പോൾ ഏറ്റവും ചുറുചുറുക്കുള്ള കുട്ടിയായി മാറി ടെഡി. എല്ലാ കുട്ടികളെയും ഒരുപോലെ സ്നേഹിക്കുന്നുവെന്നു പറഞ്ഞതു നുണതന്നെ. ടെഡിയോട് ഏറ്റവും കൂടുതൽ വാത്സല്യം. ഒരു കൊല്ലം കഴിഞ്ഞപ്പോൾ മിസ്സിസ് തോംസണൊരു കുറിപ്പുകിട്ടി. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല ടീച്ചറാണെന്ന ടെഡിയുടെ കുറിപ്പ്. ആറു കൊല്ലം കഴിഞ്ഞ് അവൻ സ്കൂളിലെ മൂന്നാമനായി ജയിച്ചെന്ന എഴുത്ത്. എങ്കിലും ഏറ്റവും നല്ല ടീച്ചർ തോംസൺ തന്നെ. നാലു കൊല്ലം കൂടി കഴിഞ്ഞപ്പോൾ ഓണേഴ്സോടെ ബിരുദം. പിന്നെയും നാലു കൊല്ലം കൂടിക്കഴിഞ്ഞപ്പോൾ ടെഡിയുടെ കത്തിലെ പേർ തിയഡോർ സ്റ്റൊഡാർഡ് എം ഡി എന്ന്. ഡോക്ടറൊക്കെ ആയെങ്കിലും മികച്ച ടീച്ചർ തോംസൺ. കുറെക്കൂടി കഴിഞ്ഞപ്പോൾ ടെഡി എഴുതി : “മനസ്സിനിണങ്ങിയ പെൺകുട്ടിയെ കണ്ടെത്തി. അച്ഛനും മരിച്ച സ്ഥിതിക്ക് വിവാഹവേളയിൽ അമ്മയുടെ സ്ഥാനത്തു ടീച്ചറിരിക്കണം ." അവർ ചെന്നു . ഇരുന്നു. പണ്ട് ടെഡി കൊടുത്ത ബ്രേസ്ലെറ്റും ധരിച്ച് അതേ പെർഫ്യൂമും പുരട്ടി. വൃദ്ധയായ ടീച്ചറെ പുണർന്ന് ടെഡി കാതിൽ പറഞ്ഞു : “എന്നെ വിശ്വസിച്ചതിനു നന്ദി".
ടീച്ചറുടെ മറുപടി : “നിനക്കു തെറ്റി , മോനേ. നീയാണ് എന്നെ മാറ്റിയത്. എങ്ങനെ പഠിപ്പിക്കണമെന്നു നിന്നെ കാണുന്നതുവരെ എനിക്കറിഞ്ഞു കൂടായിരുന്നു ."
December 01, 2020
അറിയാതെ പോയ സിൽക്ക് സ്മിതയുടെ സങ്കട ചിരി
ആന്ധാപ്രദേശിലെ എളൂർ എന്ന ഗ്രാമത്തിലെ പാവപ്പെട്ട കുടുംബത്തിൽ ജനിച്ച വിജയലക്ഷ്മിക്ക് നാലാം ക്ലാസ്സിൽ പഠനമുപേക്ഷിക്കേണ്ടി വന്നു. ഒരു എക്സ്ട്രാ നടിയായാണ് സിനിമയിലെത്തിയത്. കൗമാരമെത്തിയപ്പോഴേക്കും സ്മിതയുടെ വിവാഹം കഴിഞ്ഞെങ്കിലും ദാരിദ്ര്യത്തിന് മാറ്റമുണ്ടായില്ല. 1979ൽ മലയാളിയായ ആന്റണി ഈസ്റ്റ്മാൻ സംവിധാനം ചെയ്ത ‘ഇണയെത്തേടി’യിലൂടെ ആണ് പത്തൊൻപതാം വയസ്സിൽ വിജയലക്ഷ്മി സിനിമയിലെത്തിയത്. വശ്യമായ കണ്ണുകളും ആരെയും ആകർഷിക്കുന്ന ശരീരവടിവുകളും സിനിമയുടെ മറ്റൊരു ലോകത്തേക്കാണ് അവരെ എത്തിച്ചത്.
വിജയലക്ഷ്മിയെന്ന പാവം പെൺകുട്ടി സിൽക് സ്മിതയെന്ന നക്ഷത്രമായിമാറിയപ്പോൾ കഥകളായി, അപവാദങ്ങളായി. വിജയം തലയ്ക്കുപിടിച്ച് നില മറന്നു വെന്ന് ആക്ഷേപമുയർന്നു. നടികർ തിലകം ശിവാജി ഗണേശൻ സെറ്റിലേക്കു കയറിവന്നപ്പോൾ കാലിന്മേൽ കാൽ കയറ്റിവച്ചിരുന്ന സ്മിതയെ നോക്കി സിനിമാലോകം നെറ്റി ചുളിച്ചു . എംജിആർ മുഖ്യമന്ത്രി , അദ്ദേഹം വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കാതെ ആന്ധ്രയിലേക്കു ഷൂട്ടിങ്ങിനു പോയപ്പോൾ 'എന്തൊരു അഹങ്കാരി ' എന്ന മുറുമുറുപ്പുയർന്നു . സ്മിതയ്ക്കും പറയാനുണ്ടായിരുന്നെങ്കിലും അപവാദങ്ങളുടെയത്ര പ്രചാരം അതിനു ലഭിച്ചില്ല . പുറത്തുനിന്നുള്ള ആക്രമണങ്ങളെ ചെറുക്കാൻ പുറന്തോടിനുള്ളിലേക്കു വലിയുന്ന ആമയെപ്പോലെ , സിനിമയുടെ ചതിക്കുഴികളെ അതിജയിക്കാൻ സ്മിത അഹങ്കാരിയുടെ പുറന്തോടെടുത്ത് അണിയുകയായിരുന്നുവെന്ന് അടുപ്പമുണ്ടായിരുന്നവർ മാത്രം അറിഞ്ഞു .
ജീവിതത്തിലെ ആദ്യ വേഷം മേക്കപ്പ് ആർട്ടിസ്റ്റിന്റേതായിരുന്നു . സിനിമപോലൊരു ട്വിസ്റ്റ് സംഭവിക്കുന്നതു പിന്നീടാണ് .
35 ആം വയസിൽ സ്മിത എന്തിന് അങ്ങനെ ചെയ്തു എന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ . ?
പല കഥകൾ പ്രചരിച്ചിരുന്നു.. തെലുങ്കിൽ എഴുതിയ ഒരു ആത്മഹത്യ കുറിപ്പ് അന്ന് ലഭിച്ചുവെന്ന് പറയപ്പെടുന്നു.
സ്വപ്നങ്ങൾ കാണാൻ തുടങ്ങിയ പ്രായത്തിൽ തന്ന ഒരു കാളവണ്ടിക്കാരൻ ആയിട്ട് കല്യാണം . അയാളുടെ ഉപദ്രവം സഹിക്കവയ്യാതെ സ്മിത വീടുവിട്ടിറങ്ങി .
എങ്ങനെയും സിനിമയിൽ കയറണം എന്ന് മാത്രേ ആഗ്രഹിച്ചിരുന്നുള്ളൂ .
അവസാനം ആഗ്രഹിച്ചപോലെ സ്മിത എല്ലാം നേടി , പേരും പ്രശസ്തിയും പണവും എല്ലാം ...
പിന്നീട് അങ്ങോട്ട് യഥാർത്ഥത്തിൽ സ്മിത ഒന്നും നേടിയില്ല എന്ന് തിരിച്ചറിയുന്ന ദിവസങ്ങൾ ആയിരുന്നു ..
തൻ്റെ സിനിമകൾ കണ്ട് കയ്യടിച്ചവർക്ക് തിയറ്ററിൽ നിന്ന് ഇറങ്ങി കഴിഞ്ഞാൽ താൻ മോശക്കാരി ആയിരുന്നു ..
സ്നേഹം ചമഞ്ഞ് വന്നവരുടെ എല്ലാം കണ്ണിൽ കാമം മാത്രം ആയിരുന്നു .. തന്നെ ഒരുപാട് പേർ തൊട്ടു , പക്ഷ തൻ്റെ ഹൃദയത്തിൽ തൊടാൻ ആർക്കും സാധിച്ചില്ല ..
അങ്ങനൊരു തീരുമാനം എടുക്കുന്നതിന് മുന്നേ ഒരുപാട് ആലോചിച്ചു , പക്ഷെ ആരോ സ്മിതയുടെ ചെവിയിൽ നീ ഒന്നിനും കൊള്ളില്ല , നിനക്ക് ആരുമില്ല എന്ന് പറയുന്ന പോലെ ആണ് തോന്നിയത് ..
സ്ഫടികം ഇറങ്ങി ഒരു വർഷത്തിന് ശേഷമായിരുന്നു സ്മിതയുടെ ആത്മഹത്യ. പക്ഷേ സിൽക്കിന്റെ ആകസ്മിക വേർപാടിൽ കോളിവുഡും സാൻഡൽവുഡും ടോളിവുഡും ഒന്നും കരഞ്ഞില്ല. പുഷ്പചക്രങ്ങളും കണ്ണീർ പൂക്കളും ആ ദേഹത്തെ പൊതിഞ്ഞില്ല. ഉയർച്ചയ്ക്കായി സ്മിതയുടെ നടന പാടവം ഉപയോഗിച്ചവർ പോലും അന്ത്യാഞ്ജലിക്കെത്തിയില്ല. മൃതശരീരം കാണാൻ തന്നെ ജനം മടിച്ച വിവേചനം.
ഒടുവിൽ സ്മിതയെ വെള്ള പുതപ്പിച്ചു കിടത്തിയപ്പോ പോലും "ആ തുണി കൊറച്ച് ഇറക്കി ഇട്ടിരുന്നെങ്കിൽ " എന്ന് ആരോ വിളിച്ച് പറഞ്ഞത് കേൾക്കാമായിരുന്നു .
നടി ഉർവശി സിൽക്ക് സ്മിതയെ പറ്റി എഴുതിയ ഒരു ആർട്ടിക്കിളിൽ ഉള്ളതാണ് അവസാന വരി . അത് സത്യമാണ് . നടന്ന സംഭവമാണ് . ആത്മഹത്യ ചെയ്യുന്നതിന് തലേദിവസം സ്മിത കൂട്ടുകാരിയും നടിയും ആയ അനുരാധയെ വിളിച്ച് അത്യാവശ്യമായി സംസാരിക്കാൻ ഉണ്ട് എന്ന് പറഞ്ഞെങ്കിലും അവർക്ക് അന്ന് പല കാരണങ്ങൾ കൊണ്ട് കാണാൻ കഴിഞ്ഞില്ല , പകരം അടുത്ത ദിവസം രാവിലെ തന്നെ വരാം എന്നാണ് അനുരാധ പറഞ്ഞത് . പക്ഷെ നേരം വെളുത്തപ്പോ സ്മിതയുടെ മരണ വാർത്ത ആണ് അവരെ തേടിയെത്തിയത് .
'അന്ന് ഞാൻ അവരെ പോയ് കണ്ടിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കിലായിരുന്നു' എന്ന് ഓർത്ത് അനുരാധ ഇപ്പോഴും വിഷമിക്കുന്നു .
November 28, 2020
അയലത്തെ കഞ്ഞി കളയരുത്
ആറ്റുവക്കത്തെ വീടു വാങ്ങി താമസം തുടങ്ങിയ ഗ്രാമീണൻ അടുത്ത കുളിക്കടവിൽപ്പോയി കുളിക്കാൻ അനുവാദം വാങ്ങിയിരുന്നു . കുളി കഴിഞ്ഞ് മടങ്ങുമ്പോൾ ആ വീട്ടുകാർ കഞ്ഞി കുടിച്ചിട്ടു പോകാം എന്നു പറഞ്ഞ് എന്നും ക്ഷണിക്കുമായിരുന്നു. പക്ഷേ , അയാൾ കഞ്ഞി വേണ്ടെന്നു ചിരിച്ചുകൊണ്ടു പറഞ്ഞു പോരുകയാണു പതിവ്. അയാൾക്കു പ്രായമേറെയായി. മറുനാട്ടിലായിരുന്ന മകൻ കുടെ പാർക്കാനെത്തി. വൃദ്ധൻ മകനെ ഉപദേശിച്ചു : “അയലത്തെ കഞ്ഞി കളയരുത്".
മകനും അടുത്ത വീട്ടുകാരുടെ കടവിൽ പോയി കുളിക്കുന്നതു പതിവാക്കി. കഞ്ഞികുടിക്കാനുള്ള ക്ഷണം ഒരു ദിവസം അയാൾ സ്വീകരിച്ച് അവിടെ കഞ്ഞികുടിച്ചു. പിന്നെ കുറെ ദിവസം ആ പതിവു തുടർന്നു . അതോടെ കുളികഴിഞ്ഞ് അയാൾ മടങ്ങുമ്പോൾ അയലത്തെ വീട്ടുകാർ മുൻവശത്തെ കതകടച്ച് അയാളെ ഒഴിവാക്കാൻ തുടങ്ങി. അപ്പോഴാണ് അച്ഛന്റെ ഉപദേശത്തിന്റെ അർത്ഥം മനസ്സിലായത്. അച്ഛനമ്മമാരോ അവരുടെ അച്ഛനമ്മമാരോ ഒഴികെ ആരും ആർക്കും ഒന്നും സൗജന്യമായി നല്കില്ലെന്നതു പൊതുതത്ത്വമാണ്. ചുരുക്കം ചില അപവാദങ്ങളുണ്ടാകാമെന്നു മാത്രം.
സൗജന്യവാഗ്ദാനങ്ങളടങ്ങുന്ന പരസ്യപ്പെരുമഴയാണ് നമ്മുടെ നാട്ടിൽ. ഒരിനത്തിൽ തരുന്ന സൗജന്യം മറ്റൊരിനത്തിൽ നമ്മിൽനിന്നു വസൂലാക്കുന്ന അടവായിരിക്കും ഇത്തരം വാഗ്ദാനങ്ങളിലെല്ലാം. പക്ഷേ , വ്യവസ്ഥകൾ തെല്ല് അപഗ്രഥിച്ചുനോക്കിയാലേ ഇക്കാര്യം വ്യക്തമാകൂ. നഷ്ടം സഹിച്ച് ആയിരക്കണക്കിന് ഉപഭോക്താക്കൾക്കു സൗജന്യങ്ങൾ നല്കാൻ ഏതു സ്ഥാപനത്തിനാണു കഴിയുക ! നമ്മെ പ്രലോഭിപ്പിച്ച് ഏതെങ്കിലും സാധനമോ സേവനമോ വാങ്ങിപ്പിക്കുകയെന്ന ബിസിനസ് ലക്ഷ്യമാകും ഒട്ടെല്ലാ സൗജന്യവാഗ്ദാനങ്ങളുടെയും പിന്നിൽ . ഒന്നെടുത്താൽ രണ്ടു കിട്ടുമെന്നു കേൾക്കുമ്പോൾ രണ്ടിന്റെ വില ഒന്നിനെന്നു പറയുകയാണെന്നു തിരിച്ചറിയുന്നതാവും ബുദ്ധി .
ഇതൊക്കെ അറിയാവുന്നവരും ചില സാഹചര്യങ്ങളിൽ 'വെറുത കിട്ടുമെങ്കിൽ എനിക്കൊന്ന് ,ചിറ്റപ്പനു രണ്ട് ' എന്നർത്ഥം വരുന്ന തമിഴ്മൊഴിക്ക് അടിമപ്പെട്ടുപോകുന്നു . പൊന്നോടക്കുഴലുകാരൻ എന്നറിയപ്പെടുന്ന അനുഗൃഹീത ഐറിഷ് സംഗീതജ്ഞൻ ജെയിംസ് ഗാൽവേ പറഞ്ഞു : “ഞാൻ ആരിൽനിന്നും സൗജന്യമായി ഓടക്കുഴൽ വാങ്ങില്ല.”
“There's no such thing as a free lunch" എന്ന മൊഴിക്ക് ധനശാസ്ത്രപഠനത്തിൽ വരെ പ്രചാരമുണ്ട്. ഒന്നും കൊടുക്കാതെ എന്തെങ്കിലും കിട്ടില്ല . പുണ്യത്തിനുവേണ്ടി അന്നദാനം നല്കുന്ന പതിവു പലേടത്തുമുണ്ട് . ഇംഗ്ലിഷ് മൊഴിക്ക് ഇതുമായി ബന്ധമില്ല . മദ്യം വാങ്ങിക്കഴിക്കുന്നവർക്ക് അമേരിക്കയിലെയും യൂറോപ്പിലെയും ചില ഷാപ്പുകളിൽ സൗജന്യഭക്ഷണം നല്കിവന്നു . പക്ഷേ , ഇതു സൗജന്യമല്ലെന്നും വ്യാജപ്പരസ്യം നല്കി , മദ്യത്തിനു വിലകൂട്ടി ഉപഭോക്താക്കളെ കബളിപ്പിക്കുകയാണെന്നും ആരോപണമുയരുകയും കോടതിക്കേസ്സുകളുണ്ടാകുകയും ചെയ്തു.
ധനശാസ്ത്രത്തിലെ നോബൽ സമ്മാനം 1976 - ൽ നേടിയ മിൽട്ടൺ ഫഡ്മാൻ ( 1912-2006 ) “There's no such thing as a free lunch" എന്ന പേരിലൊരു പുസ്തകം 1975 - ൽ പ്രസിദ്ധപ്പെടുത്തിയിരുന്നു . ഇപ്പറഞ്ഞതെല്ലാം ചിത്രത്തിന്റെ ഒരു വശം. നമുക്കു ജീവിതത്തിൽ നിരാശ വരാതിരിക്കാൻ മുറുകെപ്പിടിക്കാവുന്ന ആശയം. പക്ഷേ, മറുവശം മറന്നുകൂടാ. അർഹതയുള്ളവർക്കു ദാനംചെയ്യുന്നതു നിശ്ചയമായും നമുക്ക് സന്തോഷവും സമാധാനവും നല്കും. അന്നം കൊടുക്കുന്നയാൾക്ക് ക്ഷയിക്കാത്ത സുഖം എന്നു സംസ്കൃതമൊഴി. സൗജന്യമൊന്നും ആശിക്കാതെ കഴിയുന്നവർക്കു നിരാശ വരില്ലെന്നുമോർക്കാം.
November 13, 2020
3 Ways to Improve Your Life - Luke Damant
November 01, 2020
കിണറ്റിലെ തവള
വിദേശനഗരത്തിൽ ജനിച്ചുവളർന്ന കുട്ടികൾ ആദ്യമായി നാട്ടിലെത്തി . കൃഷി ചെയ്യുന്ന പറമ്പിലേക്ക് അപ്പൂപ്പനോടൊത്തു പതിനഞ്ചുകാരൻ ഇറങ്ങി . അവൻ ചോദിച്ചു : “ ഇതൊരു വിചിത്രപ്പശുവാണല്ലോ . പശുവിനെന്താ കൊമ്പില്ലാത്തത് ? ”
“പശുവിനു കൊമ്പില്ലാതെ വരാൻ പല കാരണങ്ങളുമുണ്ട് , മോനേ . കൊമ്പാരെങ്കിലും മുറിച്ചുകളഞ്ഞതാകാം. ചിലപ്പോൾ അല്പം വൈകിയേ കൊമ്പു മുളയ്ക്കുന്നുള്ളൂ എന്നതാകാം. തീരെച്ചുരുക്കമായി ചിലതിനു കൊമ്പ് ഇല്ലെന്നും വരാം .
"ഈ പശുവിന്റെ കാര്യത്തിൽ ഇവയിലേതാണ് ?”
“ ഓ , ഇതോ ? ഇതേ , പശുവല്ല. കഴുതയാണ് .”
ഇവന്റെ നാലു വയസ്സുകാരി അനിയത്തി അപ്പൂപ്പനോടു രാവിലെ വഴക്കിട്ടിരുന്നു . പശുവിനെ കറക്കുന്നതു കാണാൻ അവൾ കൂടെപ്പോയി , പൊടിയും ചാണകനാറ്റവുമുള്ള തൊഴുത്തിലിരുന്നു പാലു വലിച്ചുകറക്കുന്നതു കണ്ടപ്പോൾ അവൾ പറഞ്ഞു : “ഈ പാലൊഴിച്ചു കാപ്പിയുണ്ടാക്കിയാൽ ഞാൻ കുടിക്കില്ല . ഞങ്ങൾക്കവിടെ എത്ര വൃത്തിയായിട്ടാ പാലു കിട്ടുന്നത് . ഒന്നാന്തരം കൂടിൽ ഭംഗിയായി പായ്ക്ക് ചെയ്ത തണുത്ത പാല് .”
കണ്ണടപ്പൻ കെട്ടിയ കുതിരയെപ്പോലെ കഴിയുന്നവരുണ്ട് . നേരേ നോക്കു മ്പോൾ കാണുന്നതൊഴികെയുള്ളതൊന്നും ശ്രദ്ധിക്കാത്തവർ. എന്റെ ഭാഷ മധുരതമം , എന്റേതൊഴികെയുള്ള വസ്ത്രധാരണരീതികളെല്ലാം മോശം , എന്റെ ഭക്ഷണശൈലിയോടു കിടപിടിക്കാൻ ലോകത്തിൽ മറ്റൊന്നില്ല , എന്റെ നാട്ടിലെ കലാരൂപങ്ങളെ വെല്ലാൻ മറ്റൊന്നിനും കഴിയില്ല , എന്റെ നാട്ടുകാർ ഏറ്റവും ബുദ്ധിമാന്മാർ , വിശ്വാസപ്രമാണങ്ങളിൽ എന്റേതുമാത്രം ഏറ്റവും പവിത്രം എന്നെല്ലാം കരുതുന്നവർക്ക് അന്യരോട് പുച്ഛം തോന്നുക സ്വാഭാവികം . അസഹിഷ്ണുത ഉള്ളിൽ വളരുമ്പോൾ വ്യക്തിബന്ധങ്ങൾ ദുർബലമാകും . വിവിധ പ്രദേശങ്ങളിലുള്ളവരും ഭിന്ന പശ്ചാത്തലത്തിലുള്ളവരുമായ കൂടുതൽ കൂടുതൽ പേരോട് ഇടപഴകുന്നതോടെ അന്യരിലുമുണ്ട് ധാരാളം നന്മയെന്നു ബോദ്ധ്യമാകും . നമ്മുടേതിനെക്കാൾ മെച്ചമായ ശീലങ്ങളും രീതികളുമായി സമ്പർക്കത്തിൽ വരുന്നതോടെ മനസ്സു വിശാലമാകുകയും ചെയ്യും . സ്വാഭിമാനം തെല്ലുപോലും നഷ്ടപ്പെടുത്താതെതന്നെ മറ്റുള്ളവരിലെ നന്മയെ ഉൾക്കൊള്ളാൻ നമുക്കു കഴിയും , കഴിയണം .
കഴിയുന്നത്ര കാറ്റും വെളിച്ചവും കടന്നുവരത്തക്കവിധം മനസ്സിന്റെ ജനൽപ്പാളികൾ തുറന്നുവയ്ക്കുന്നവരുടെ അറിവിന്റെ ചക്രവാളങ്ങൾ നിരന്തരം വികസിക്കുകയും സമീപനങ്ങൾ കരുത്താർജ്ജിക്കുകയുംചെയ്യും , അവരുടെ വ്യക്തിത്വം ശോഭനമാകും . ഇത് അറിവിന്റെ യുഗമാണ് , കൂടുതൽ അറിവുള്ളവരുടെ സ്ഥാനം ഉയർന്നുനില്ക്കും . കമ്പ്യൂട്ടറും ഇന്റർനെറ്റും വ്യാപകമായതോടെ ആ അനുഗ്രഹങ്ങൾ പ്രയോജനപ്പെടുത്താനാകാത്തവർ പിന്തള്ളപ്പെടുന്ന നിലയാണിന്ന് . ഏതു പ്രവർത്തനരംഗത്തും കാര്യശേഷിക്ക് ഇവ കൂടിയേ തീരൂ . വ്യക്തമായ ധാരണകളുണ്ടാകുന്നതിന്റെ ഇരട്ടശത്രുക്കളാണ് കോപവും അസഹിഷ്ണുതയും എന്ന് ഗാന്ധിജി . അദ്ദേഹം ഒന്നുകൂടിപ്പറഞ്ഞു : “സ്വന്തം വഴിയെപ്പറ്റി ഉറച്ച വിശ്വാസമില്ലാത്തതിനാലാണ് അസഹിഷ്ണുത ഉടലെടുക്കുന്നത് ."
അസഹിഷ്ണുതയുടെ കോവിലിൽ ഞാൻ തലകുനിക്കില്ലെന്ന് ജെഫേഴ്സൺ . “ഏതു സമൂഹത്തിന്റെയും അടിത്തറ അസഹിഷ്ണുതയാകാം ; പക്ഷേ , പരിഷ്കാരങ്ങളെപ്പോഴും സഹിഷ്ണുതയെ ആധാരമാക്കിയാവും .” -- ബർണാർഡ് ഷാ .
ദൗർബല്യത്തിന്റെ തെളിവാണ് അസഹിഷ്ണുതയെന്ന് ഇംഗ്ലിഷ് കവിയും ദാർശനികനുമായ അലീസർ കാളി (1875 – 1947) . ശരിയായ അറിവിനെയും വിവേകത്തെയും തടസ്സപ്പെടുത്തുന്നതിൽ അസഹിഷ്ണുതയുണ്ടെന്നു തിരിച്ചറിഞ്ഞാൽ വീക്ഷണവൈകല്യങ്ങളെ ഒഴിവാക്കാൻ കഴിയും .
October 22, 2020
ആ 5 കുപ്പികൾ ...
കുത്തഴിഞ്ഞ ജീവിതം നയിച്ച ഒരാൾ ജീവിതാന്ത്യത്തോടടുത്തപ്പോൾ അയച്ചുതന്നൊരു ചിത്രം ഏറെ ചിന്തിപ്പിക്കുന്നതായിരുന്നു. അടിക്കുറിപ്പില്ലാത്ത അഞ്ചു കുപ്പികളുടെ നിര . പൊടിക്കുഞ്ഞുങ്ങൾക്കു പാൽ നൽകുന്ന മുലക്കുപ്പിയിൽ തുടങ്ങി , ക്രമേണ കോള , വിസ്കി , മിനറൽ വാട്ടർ എന്നിവയുടെ കുപ്പികൾ . ഏറ്റവും ഒടുവിൽ ആശുപത്രിക്കിടക്കയിൽ മരണത്തോടു മല്ലടിക്കുന്നയാൾക്കു ഡ്രിപ് നൽകുന്നതിനു തലകീഴായിവച്ചിരിക്കുന്ന കുപ്പി .
മുലക്കുപ്പി ശൈശവത്തിന്റെ നിഷ്കളങ്കതയെയും നൈർമ്മല്യത്തെയും ഓർമ്മിപ്പിക്കുന്നു. ക്രമേണ കൃത്രിമത്തിലേക്കു കാൽവയ്ക്കുന്നതിനെ കോള സൂചിപ്പിക്കുന്നു. വഴിവിട്ട പലതിലേക്കും മദ്യം നയിച്ചേക്കാമെന്നു വിസ്കിക്കുപ്പി ഓർമ്മിപ്പിക്കുന്നു . അതിരുകടന്ന മദ്യപാനം രോഗങ്ങൾക്കു വഴിവച്ച് , തുടർന്ന് മദ്യസേവ പാടില്ലെന്ന് ഡോക്ടറുടെ വിലക്കുകിട്ടിയ കാലത്തിന്റെ സ്മരണ മിനറൽ വാട്ടർക്കുപ്പി പകരുന്നു. ഒടുവിൽ ഏവരും മരണത്തെ സമീപിക്കേണ്ടിവരുമെന്ന സൂചനയാണ് ഡ്രിപ് നൽകുന്ന കുപ്പി.
ഇത് ഒരാളുടെ വീക്ഷണമെന്നു കരുതിയാൽ മതി. പക്ഷേ , ജീവിതത്തിൽ എന്തെങ്കിലുമൊക്കെ നന്മകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അതു വേഗമാവട്ടെ . ജീവിതം അതീവ ഹ്രസ്വമാണ്. ഗർഭപാത്രത്തിൽ തുടങ്ങി ശവകുടീരത്തിലെത്തുന്നതുവരെയുള്ള നേരം തീപ്പൊരിയുടെ ആയുസ്സോളമേയുള്ളൂ എന്നു സൂചിപ്പിക്കുന്ന മൊഴി : "Life is a spark from the womb to the tomb."
ഇതേ ആശയം എഴുത്തച്ഛന്റെ അതിമനോഹരമായ വരികളിൽ ലക്ഷണോപദേശത്തിൽ കാണാം : “വഹ്നിസന്തപ്തലോഹസ്ഥാംബുബിന്ദുനാസന്നിഭം മർത്ത്യജന്മം ക്ഷണഭംഗുരം" (തീയിൽ ചുട്ടുപഴുത്ത ഇരുമ്പിലെ നീർത്തുള്ളിപോലെ ക്ഷണഭംഗുരമാണ് മനുഷ്യജന്മം).
അന്യർക്കുവേണ്ടി നയിക്കുന്ന ജീവിതത്തിനേ വിലയുള്ളു എന്ന് ഐൻസ്റ്റൈൻ . “ഇടയ്ക്കു മായ്ക്കാൻ റബ്ബറില്ലാത്ത ചിത്രരചനയാണു ജീവിതം." പക്ഷേ , ചെയ്തുപോയ തെറ്റുകൾ തിരുത്തി മുന്നേറാം .
ജീവിതം നമുക്കു കിട്ടിയെങ്കിലും , ദാനംവഴി നാം അതു സമ്പാദിക്കണമെന്ന് ടാഗൂർ പറഞ്ഞിട്ടുണ്ട്. പൂവ് ഒന്നു മാത്രമെങ്കിലും എണ്ണമറ്റ മുള്ളുകളെ നോക്കി അത് അസൂയപ്പെടേണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു .
കുടുംബവും ജോലിയും തമ്മിൽ സമരസപ്പെടുത്തി ആവശ്യമായ ശ്രദ്ധ രണ്ടിനും നൽകുക , കഴിയുന്ന സഹായം അന്യർക്കു ചെയ്യുക , വിജ്ഞാനത്തോടൊപ്പം വിവേകവും കൈവരിക്കാൻ യത്നിക്കുക , ചുറ്റുമുള്ള വിസ്മയങ്ങളിലേക്കു കണ്ണയയ്ക്കുക , ആഹ്ലാദിച്ചു ജോലി ചെയ്യുക , ഭാവിയെപ്പറ്റി സ്വപ്നം കാണുന്നതോടൊപ്പം കൈവന്ന ഭാഗ്യങ്ങളിലും കണ്ണുനട്ട് ഇന്ന് സന്തോഷിക്കുകയും ചെയ്യുക എന്നിവയെല്ലാം ജീവിതത്തിന് അർത്ഥവും സൗന്ദര്യവും നൽകും .
'കുട്ടികളെ നിങ്ങളുടെ അറിവിന്റെ പരിധിക്കുള്ളിൽ തളച്ചിടരുത് , അവർ ജനിച്ചത് മറ്റൊരു യുഗത്തിലാണ് ' എന്ന് ടാഗൂർ ഓർമ്മിപ്പിക്കുന്നു . നാളെ കുട്ടികൾ അവർ അർഹിക്കുന്ന പരമോന്നതസ്ഥാനങ്ങളിലെത്തിച്ചേരണമെങ്കിൽ അത്തരം നിയന്ത്രണങ്ങൾ പാടില്ല .
ഐൻസ്റ്റൈൻ : “ജനനത്തിൽ തുടങ്ങുന്ന ബുദ്ധിപരമായ വളർച്ച മരണത്തിലേ അവസാനിക്കാവൂ .”
“ജീവിതത്തെ കാണേണ്ടതു കാറിന്റെ മുന്നിലുള്ള വലിയ ഗ്ലാസ്സിലുടെയാണ് , പിൻവശം കാണാനുള്ള കണ്ണാടിയിലൂടെയല്ല .” ശ്വസിക്കുന്നത്ര തന്നെ ചിരിക്കാനും ജീവിക്കുന്ന കാലത്തോളം സ്നേഹിക്കാനും കഴിയുന്നവർ ഭാഗ്യവാന്മാർ .
എല്ലാം തീർത്തും ശരിയാണെന്ന് ഉറപ്പുവന്നെങ്കിലേ ഏതും തുടങ്ങു എന്നു വാശിപിടിച്ചാൽ , ഒരു കാര്യവും ഏറെയൊന്നും ചെയ്യാൻ നിങ്ങൾക്കു കഴിയില്ല . “ഇടയ്ക്കിടെ കണ്ണീരുകൊണ്ടു കണ്ണുകഴുകിയാൽ ജീവിതത്തെ നല്ല തെളിച്ചത്തോടെ കാണാൻ കഴിയും. ” എന്നുള്ളത് സ്മരിക്കുക...
October 15, 2020
ധർമ്മസങ്കടങ്ങൾ
ചിന്തിക്കുവാൻ ഒരു കല്പിത കഥ പറയാം. പാവപ്പെട്ടൊരു റെയിൽവേ ജീവനക്കാരൻ ഒരു നദിക്കു കുറുകെയുള്ള പാലം നിയന്ത്രിക്കുകയാണ് ജോലി . സാധാരണ സമയങ്ങളിൽ ഉയർന്നുനില്ക്കുന്ന പാലത്തിനടിയിലൂടെ ബോട്ടുകളൊഴുകും . ട്രെയിൻ വരുമ്പോൾ പാലം താഴ്ത്തി അതിനു പാളമൊരുക്കണം . ഒരു കരയിൽ നില്ക്കുന്ന ഗാർഡ് സ്വന്തം അറ്റത്തെ കൊളുത്തുറപ്പിക്കുകയും മറുകരയിലെ അറ്റത്തെ കൊളുത്ത് റിമോട്ട് കൺട്രോൾ വഴി ഉറപ്പിക്കുകയുമാണ് ചെയ്യുക . കൊളുത്തുകൾ സുഭദ്രമായില്ലെങ്കിൽ ട്രെയിൻ പാളംതെറ്റി നദിയിൽ വീണേക്കാം .
ഒരു നാൾ തീവണ്ടി വരുന്നതറിഞ്ഞ് അയാൾ സ്വന്തം അറ്റത്തെ കൊളുത്തുറപ്പിച്ചെങ്കിലും മറുകരയിലേത് റിമോട്ട് വഴി ഉറപ്പിക്കാനായില്ല . അയാൾ മറുകരയിലേക്കു കുതിച്ചോടി പാളം ഉറപ്പിക്കാനുള്ള ലിവർ അതി ശക്തമായി വലിച്ചുപിടിച്ചുനിന്നു . വണ്ടികടന്നുപോയിക്കഴിയും വരെ അയാൾ ആ നിലയിൽ തുടരണം . ആ സമയത്ത് അയാളുടെ നാലു വയസ്സായ മകൻ വന്ന് അച്ഛൻ മറുകരയിൽ നില്ക്കുന്നതുകണ്ട് അയാളെ ഉറക്കെ വിളിച്ചുകൊണ്ട് പാലത്തിലൂടെ ഓടാൻ തുടങ്ങി . കുഞ്ഞിനെ ഓടിച്ചെന്നെടുത്തു രക്ഷിച്ചാൽ പാലത്തിന്റെ കൊളുത്തുരി വണ്ടി നദിയിലേക്കു മറിയും . അപായത്തിന്റെ ഗൗരവം മനസ്സിലാക്കാൻ വയ്യാത്ത കുഞ്ഞ്. അവന് ഓടി രക്ഷപ്പെടാൻ കഴിയാത്തത്ര അടുത്ത് ട്രെയിനെത്തിക്കഴിഞ്ഞു . കൃത്യനിർവ്വഹണത്തിൽ ശുഷ്കാന്തി പുലർത്തി തീവണ്ടിയിലെ ആയിരം യാത്രക്കാരെ രക്ഷിക്കാൻ ശ്രമിച്ച് , തന്റെ രക്തത്തിൽ പിറന്ന പൊന്നോമന അതേ തീവണ്ടിയിടിച്ച് ആറ്റിലേക്കു തെറിച്ചു മരിക്കുന്നതു കാണണോ ? അതോ എല്ലാം മറന്നു നിഷ്കളങ്കനായ കുഞ്ഞിനെ രക്ഷിക്കണോ ? കൊടിയ ധർമ്മസങ്കടം .
ഒടുവിൽ കൃത്യം നിർവഹിച്ചു . ആകെത്തളർന്ന് , തങ്ങൾക്കുണ്ടായ ഘോര ദുരന്തം പത്നിയെ അറിയിക്കേണ്ട ഭാഗ്യഹീനന്റെ ചിത്രം ഏതു മനസ്സിനെയാണ് നൊമ്പരംകൊള്ളിക്കാത്തത് ! ഇത് കടുത്തതല്ലെങ്കിലും പല പ്രതിസന്ധികളെയും നമുക്കും നേരിടേണ്ടിവരും .
നമുക്കൊക്കെ അറിയാവുന്നതല്ലെ മഹാഭാരതയുദ്ധം തുടങ്ങുന്നതിനു തൊട്ടുമുമ്പ് അർജ്ജുനൻ നേരിട്ട കടുത്ത പ്രതിസന്ധിയും അതിനുണ്ടായ പരിഹാരവും ഐതിഹാസികം . കുരുക്ഷേത്രത്തിൽ കൗരവപാണ്ഡവസേനകൾ യുദ്ധം തുടങ്ങാനായി നേർക്കുനേർ നിൽക്കുന്ന നിർണായകമുഹൂർത്തത്തിൽ എതിർപക്ഷത്തെ മഹാരഥന്മാരുടെ നിര അർജ്ജുനനെ യുദ്ധശ്രമത്തിൽനിന്നു പിന്തിരിപ്പിക്കുന്നു . പിതാമഹൻ ഭീഷ്മർ , ഗുരു ദ്രോണർ , കൃപാചാര്യർ , അപ്പൂപ്പന്റെയും അച്ഛന്റെയും സഹോദരന്റെയും മകന്റെയും സ്ഥാനത്തുവരുന്ന നിരവധി ബന്ധുക്കൾ . തെല്ലു ഭൂമിക്കുവേണ്ടി ഇവരെയെല്ലാം കൊല്ലാൻ എനിക്കു വയ്യ . ഇവരെ വധിക്കണമെന്നോർക്കുമ്പോൾ എന്റെ അവയവങ്ങൾ തളരുന്നു . വായ് വരളുന്നു . ദേഹം വിറയ്ക്കുന്നു . വില്ലു കൈയിൽനിന്നു വഴുതിപ്പോകുന്നു . തൊലി പൊള്ളുന്നു . ഇരിക്കാൻപോലും വയ്യ . മനസ്സാകെ ചുറ്റിത്തിരിയുന്നു . യുദ്ധത്തിൽ എനിക്കു ജയിക്കേണ്ട . സുഖഭോഗങ്ങൾകൊണ്ടോ ജീവിതംകൊണ്ടോ എന്തു പ്രയോജനം ? എന്നായി ചിന്ത .
വികാരവും രാജധർമ്മമെന്ന കടമയും തമ്മിലുള്ള അതിശക്തമായ സംഘർഷംമൂലം വിഷണ്ണനായ അർജ്ജുനനെ ഉപദേശിച്ച് കർമ്മമാർഗ്ഗത്തിലേക്കു ഭഗവാൻ ശ്രീ കൃഷ്ണൻ കൊണ്ടുവരുന്നു . മഹാഭാരതത്തിലെ ഈ അസുലഭ സന്ദർഭത്തിലുള്ള അർജ്ജുനൻ നമ്മുടെയെല്ലാം പ്രതിനിധിയാണ് . പല നിർണായകമുഹൂർത്തങ്ങളിലും ക്ലേശകരമായ കടമയിൽനിന്നു പിന്തിരിയാനുള്ള പ്രവണതയെ സദ്ബുദ്ധികൊണ്ടും വിവേകംകൊണ്ടും പരാജയപ്പെടുത്തി ഉത്സാഹത്തോടെ കൃത്യനിർവഹണത്തിലേർപ്പെടുകയാണു വേണ്ടത് .
പ്രതിസന്ധികളെയും ധർമ്മസങ്കടങ്ങളെയും വിജയകരമായി തരണം ചെയ്യുന്നതു നമ്മുടെ നാഡികളെ ഉരുക്കുകമ്പികളാക്കും . ആത്മവിശ്വാസത്തെ അതിശക്തമാക്കും .
മനസ്സ് തുറന്നു ഒന്ന് ചിന്തിക്കുക...
October 13, 2020
തെറ്റിദ്ധാരണകൾ..
കുസൃതിക്കാരായ രണ്ടു സഹോദരന്മാരെ നല്ല ശീലങ്ങൾ പഠിപ്പിക്കാൻ അമ്മ ഗുരുവിനെ സമീപിച്ചു . ദൈവഭക്തനായ ഗുരു , ദൈവത്തിന്റെ പാതകാണിച്ച് കുട്ടികളെ നേർവഴിയിലാക്കാമെന്നു കരുതി . ഇളയ ബാലനെ തന്റെ വീട്ടിലേക്ക് അയയ്ക്കാൻ പറഞ്ഞു , ചെന്നപ്പോൾ ഗുരു അവനോടു ചോദിച്ചു : “ഈശ്വരനെവിടെയുണ്ട് ?"
അന്തം വിട്ടു വാപൊളിച്ചിരിക്കാനല്ലാതെ അവനു യാതൊന്നും പറയാനായില്ല . ഗുരു വിരൽ ചൂണ്ടി ശബ്ദമുയർത്തി “ചോദിച്ചതു കേട്ടില്ലേ ? എവിടെയാണ് ഈശ്വരൻ ? നീ പറേഞ്ഞേ പറ്റൂ. " അവൻ ഉറക്കെക്കരഞ്ഞുകൊണ്ട് മുറിവിട്ടോടി വീട്ടിലെത്തി , കുളിമുറിയിൽക്കയറി കതകടച്ചു . ഇതു കണ്ട് ചേട്ടൻ ഓടിച്ചെന്നു കതകുതുറന്നു ചോദിച്ചു : “ എന്തു പറ്റിയെടാ ? എന്തായാലും ഞാൻ ശരിയാക്കിത്തരാം , ” അനിയൻ ഏങ്ങലടിച്ചു കൊണ്ടു പറഞ്ഞു : “ ചേട്ടാ , നമ്മൾ ആകെ കുഴപ്പത്തിലാണ് , ഈശ്വരനെ കാണാനില്ല . നമ്മൾ ഒളിപ്പിച്ചുവച്ചിരിക്കുയാണെന്നാണ് ആ ഗുരുവിന്റെ വിചാരം . നമ്മളെ വിടുമെന്നു തോന്നുന്നില്ല . "ഗുരു തന്നെ ഉപദ്രവിക്കുകയേ ചെയ്യു എന്ന മുൻവിധിയാണ് തെറ്റിദ്ധാരണയ്ക്ക് വഴിവച്ചത് .
ഇനി തൊട്ടടുത്ത പറമ്പുകളിൽ വീടുവച്ച് അതീവ സ്നേഹത്താടെ മുപ്പതു വർഷം പിന്നിട്ട കൃഷിക്കാരായ രണ്ടു സഹോദരന്മാരുടെ കഥ കേൾക്കുക : ഏതോ ചെറിയ കാരണത്താൽ തെറ്റിദ്ധാരണവന്ന് പിണക്കമായി , പരസ്പരം മിണ്ടാതായി , ശത്രുക്കളായി . പറമ്പുകളെ ബന്ധിക്കുന്ന വീതികുറഞ്ഞ വഴി മാത്രമേയുള്ളൂ . അവിടെ അനിയൻ ഒരു തോടും കുഴിച്ച് പരസ്പരം കടക്കാൻ വയ്യാതാക്കി . ചേട്ടന് ആ വഴി കാണുകപോലും വേണ്ടെന്നു തോന്നി.
അങ്ങനെയിരിക്കെ ഒരു നാൾ അതിരാവിലെ ഒരു ആശാരി കടന്നുവന്ന് 'എന്തെങ്കിലും പണി ഇവിടെക്കാണുമെന്ന് അറിയാം . ഞാൻ ഭംഗിയായി ചെയ്തുതരാം' എന്നു പറഞ്ഞു . കുറെ പലകകളും കഴകളും കൊടുത്തു വൈകുന്നേരം താൻ ചന്തയിൽനിന്നു മടങ്ങിയെത്തുന്നതിനുമുമ്പ് നല്ല മരഭിത്തി പണിഞ്ഞ് അനിയന്റെ വീട്ടിലേക്കുള്ള വഴി മറയ്ക്കണമെന്നു ചട്ടംകെട്ടി . ആശാരി ശ്രദ്ധവച്ചു പണിഞ്ഞു . വൈകിട്ടു ചേട്ടൻ വന്നപ്പോൾ തോടിനുമുകളിലൂടെ നല്ല ഭംഗിയുള്ള ചെറുപാലം പറമ്പുകളെ കൂട്ടിയിണക്കി പണിഞ്ഞു വച്ചിരിക്കുന്നു . അനിയനും ആ നേരത്തു മടങ്ങിയെത്തി . ഇരുവരും പാലത്തിന്റെ പകുതി വീതം നടന്നെത്തി . പെട്ടെന്നു വഴക്കെല്ലാം മറന്ന് പരസ്പരം മാറോടണച്ചു . സഹോദരന്മാർക്കു സൗകര്യത്തോടെ നടന്ന് അതിരു കടക്കാൻ പാലം പണിയണമെന്നാണ് ആശാരി മനസ്സിലാക്കിയിരുന്നത് . ആശയവിനിമയത്തിലെ തകരാറുമൂലം പല തെറ്റിദ്ധാരണകളുമുണ്ടാകാറുണ്ട് .
ഡൽഹിയിൽ ജനിച്ച രണ്ട് ആത്മസുഹൃത്തുക്കളെപ്പറ്റിയുള്ള കഥ കൂടി പറയാം .
ഒരാൾ ചൈനക്കാരൻ . പ്രൈമറി ക്ലാസ്സുകൾ മുതൽ ഒരുമിച്ചു പഠിച്ച അവർക്കു പ്രായം എൺപതു കഴിഞ്ഞു . ചൈനക്കാരൻ ആശുപ്രതിക്കിടക്കയിൽ പലതരം കുഴലുകൾ ദേഹത്തിന്റെ പലഭാഗങ്ങളിൽ ചേർത്തു മരണവുമായി മല്ലടിച്ചുകിടക്കുന്ന കാര്യം പേരക്കുട്ടി ഇന്ത്യൻ സുഹൃത്തിനെ അറിയിച്ചു . ആദ്യം കാണാൻ പോയില്ല . ഒരാഴ്ച കഴിഞ്ഞു സന്ദേശമെത്തി , രണ്ടു ദിവസത്തിൽക്കൂടുതൽ ചൈനീസ് സ്നേഹിതൻ മുന്നോട്ടുപോവില്ല . മരിക്കാറായെന്നു രോഗിക്കുമറിയാം . പഴയ കൂട്ടുകാരനെക്കാണുമ്പോൾ ഇരുവർക്കും വികാരം ഇരമ്പുമെന്നറിഞ്ഞുകൊണ്ടുതന്നെ ആശുപത്രിക്കിടക്കയ്ക്കരികിൽ ചെന്നു നിന്ന സുഹൃത്തിനെ നോക്കി . ആസന്നമരണനായ രോഗി വികാരാധീനനായി ചൈനീസ് ഭാഷയിൽ എന്തോ ഒരു വാക്യം പറഞ്ഞ് അന്ത്യശ്വാസം വലിച്ചു . വാക്കുകൾ കുറിച്ചെടുത്ത സുഹൃത്ത് പിറ്റേന്ന് ചൈനീസ് എംബസിയിലെത്തി അവിടത്തെ ഉദ്യോഗസ്ഥനോട് ആ വാക്യത്തിന്റെ അർത്ഥം ചോദിച്ചു . ഉദ്യോഗസ്ഥൻ അർത്ഥം പറഞ്ഞു : “സ്നേഹിതാ , നിങ്ങളെന്റെ ഓക്സിജൻ പൈപ്പിലാണു നിൽക്കുന്നത് . വല്ലാതെ ശ്വാസം മുട്ടുന്നു .”
3 കഥകളിലും ഓരോ രീതിയിലെ തെറ്റിദ്ധാരണകളിലൂടെയാണ് പോകുന്നത്. എങ്ങനെയാണ് ഇത് ഉണ്ടാകുന്നത്, ചിന്തിച്ചിട്ടുണ്ടോ..?
അതിനു ഒരു കാരണമെയുള്ളൂ, എന്തെന്നാൽ മനസ്സ് തുറന്നു സംസാരിക്കാതെയിരിക്കുക. ഇന്ന് നമ്മുടെ ചുറ്റും നടക്കുന്ന ഓരോ തെറ്റിദ്ധാരണയ്ക്ക് കാരണം ഇത് തന്നെയാണ്. അതേ ഒന്ന് മനസ്സ് തുറന്ന് പരസ്പരം സംസാരിക്കുമ്പോൾ ആയിരിക്കും ചിലപ്പോൾ നമ്മൾ മനസ്സിലാക്കുക അതുവരെ തോന്നിയതും കരുതിവെച്ചതൊന്നുമല്ല സത്യം എന്ന ബോധ്യമുണ്ടാകുന്നത്
July 26, 2020
✍ കലാം സ്മരണ 🌹
1. അന്തരിച്ച മുൻ ഇന്ത്യൻ പ്രസിഡന്റ് ഡോ. അബ്ദുൽ കലാം വിദേശത്തേക്ക് പോകുമ്പോഴെല്ലാം വിലകൂടിയ സമ്മാനങ്ങൾ സ്വീകരിക്കാറുണ്ടായിരുന്നു, കാരണം പല രാജ്യങ്ങളും സന്ദർശിക്കുന്ന രാഷ്ട്രത്തലവന്മാർക്ക് സമ്മാനങ്ങൾ നൽകുന്നത് പതിവാണ്.
സമ്മാനം നിരസിക്കുന്നത് രാജ്യത്തിന് അപമാനവും ഇന്ത്യയെ നാണക്കേടും ആക്കും.
അതിനാൽ, അദ്ദേഹം അവ സ്വീകരിച്ചു, മടങ്ങിയെത്തിയപ്പോൾ, ഡോ. കലാം സമ്മാനങ്ങൾ ഫോട്ടോയെടുക്കാൻ ആവശ്യപ്പെടുകയും തുടർന്ന് പട്ടികപ്പെടുത്തുകയും ആർക്കൈവുകളിൽ കൈമാറുകയും ചെയ്തു.
അതിനുശേഷം അദ്ദേഹം അവരെ നോക്കുകപോലുമില്ല. രാഷ്ട്രപതി ഭവനിൽ നിന്ന് പോകുമ്പോൾ ലഭിച്ച സമ്മാനങ്ങളിൽ നിന്ന് ഒരു പെൻസിൽ പോലും അദ്ദേഹം എടുത്തില്ല.
2. 2002 ൽ ഡോ. കലാം അധികാരമേറ്റ വർഷം, ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ റമദാൻ മാസം വന്നു.
രാഷ്ട്രപതിമാർ ഇഫ്താർ പാർട്ടി നടത്തുന്നത് പതിവായിരുന്നു.
എന്നാൽ ഇതിനോട് പ്രസിഡന്റിനു യോജിപ്പുണ്ടായിരുന്നില്ല.
നല്ല ആഹാരം ലഭിക്കുന്ന ആളുകൾക്ക് എന്തിനാണ് ഒരു പാർട്ടി നടത്തേണ്ടതെന്ന് ഡോ. കലാം തന്റെ സെക്രട്ടറി മിസ്റ്റർ നായരോട് ചോദിച്ചു, ചെലവ് എത്രയാണെന്ന് അറിയാൻ ആവശ്യപ്പെട്ടു.
നായർ പറഞ്ഞു. 22 ലക്ഷം.
തിരഞ്ഞെടുത്ത ഏതാനും അനാഥാലയങ്ങൾക്ക്ഭക്ഷണം, വസ്ത്രങ്ങൾ, പുതപ്പുകൾ എന്നിവയുടെ രൂപത്തിൽ സംഭാവന നൽകാൻ ഡോ. കലാം ആവശ്യപ്പെട്ടു.
അനാഥാലയങ്ങളുടെ തിരഞ്ഞെടുപ്പ് രാഷ്ട്രപതി ഭവനിലെ ഒരു ടീമിന് വിട്ടുകൊടുത്തു, അതിൽ ഡോ. കലാമിന് യാതൊരു പങ്കുമില്ല.
തിരഞ്ഞെടുപ്പ് നടത്തിയ ശേഷം ഡോ. കലാം മിസ്റ്റർ നായരോട് തന്റെ മുറിക്കുള്ളിൽ വരാൻ ആവശ്യപ്പെടുകയും ഒരു ലക്ഷം രൂപ ചെക്ക് നൽകുകയും ചെയ്തു.
തന്റെ സ്വകാര്യ സമ്പാദ്യത്തിൽ നിന്ന് കുറച്ച് തുക നൽകുന്നുണ്ടെന്നും ഇത് ആരെയും അറിയിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
നായർ ഞെട്ടിപ്പോയി, അദ്ദേഹം പറഞ്ഞു, "സർ, ഞാൻ പുറത്തുപോയി എല്ലാവരോടും പറയും. ആളുകൾ അറിഞ്ഞിരിക്കണം, ഇവിടെ ചെലവഴിച്ച തുക സംഭാവന ചെയ്യുക മാത്രമല്ല, സ്വന്തം പണവും നൽകുന്നു."
ഡോ. കലാം ഭക്തനായ മുസ്ലീം ആയിരുന്നിട്ടും രാഷ്ട്രപതിയായിരുന്ന വർഷങ്ങളിൽ ഇഫ്താർ പാർട്ടികൾ ഉണ്ടായിരുന്നില്ല.
3. "അതെ സർ" തരത്തിലുള്ള ആളുകളെ ഡോ. കലാം ഇഷ്ടപ്പെട്ടില്ല.
ഒരിക്കൽ ചീഫ് ജസ്റ്റിസ് വന്ന് ഒരു ഘട്ടത്തിൽ ഡോ. കലാം തന്റെ അഭിപ്രായം പ്രകടിപ്പിക്കുകയും നായരോട് ചോദിച്ചു.
"നിങ്ങൾ അംഗീകരിക്കുന്നുണ്ടോ?" മിസ്റ്റർ നായർ പറഞ്ഞു
ഇല്ല സർ, ഞാൻ നിങ്ങളോട് യോജിക്കുന്നില്ല ".
ചീഫ് ജസ്റ്റിസ് ഞെട്ടിപ്പോയി, അദ്ദേഹത്തിന്റെ ചെവി വിശ്വസിക്കാൻ കഴിഞ്ഞില്ല.
ഒരു സിവിൽ സർവീസിന് രാഷ്ട്രപതിയോട് വിയോജിക്കുന്നത് അസാധ്യമായിരുന്നു, അതും പരസ്യമായി.
എന്തുകൊണ്ടാണ് അദ്ദേഹം വിയോജിച്ചതെന്ന്രാഷ്ട്രപതി തന്നെ ചോദ്യം ചെയ്യുമെന്നും കാരണം യുക്തിസഹമാണെങ്കിൽ 99% അദ്ദേഹം മനസ്സ് മാറ്റുമെന്നും നായർ പറഞ്ഞു.
ഡോ. കലാം തന്റെ 50 ബന്ധുക്കളെ ദില്ലിയിലേക്ക് ക്ഷണിച്ചു, അവരെല്ലാം രാഷ്ട്രപതി ഭവനിൽ താമസിച്ചു.
നഗരം ചുറ്റാൻ അവർക്കായി ഒരു ബസ് സംഘടിപ്പിച്ചു.
Official ദ്യോഗിക കാറൊന്നും ഉപയോഗിച്ചില്ല. ഡോ. കലാമിന്റെ നിർദേശപ്രകാരം അവരുടെ താമസവും ഭക്ഷണവും എല്ലാം കണക്കാക്കി, അദ്ദേഹം നൽകിയ രണ്ട് ലക്ഷം രൂപയാണ് ബിൽ.
ഈ രാജ്യത്തിന്റെ ചരിത്രത്തിൽ ആരും അത് ചെയ്തിട്ടില്ല.
ഇപ്പോൾ, ക്ലൈമാക്സിനായി കാത്തിരിക്കുക, ഡോ. കലാമിന്റെ ജ്യേഷ്ഠൻ ഒരാഴ്ച മുഴുവൻ അദ്ദേഹത്തോടൊപ്പം മുറിയിൽ താമസിച്ചു, ഡോ. കലാം തന്റെ സഹോദരൻ തന്നോടൊപ്പം താമസിക്കണമെന്ന്ആഗ്രഹിച്ചു.
അവർ പോയപ്പോൾ ഡോ. കലാം ആ മുറിയുടെ വാടകയും നൽകാൻ ആഗ്രഹിച്ചു.
ഒരു രാജ്യത്തിന്റെ പ്രസിഡന്റ് താൻ താമസിക്കുന്ന മുറിക്ക് വാടക നൽകുന്നത് സങ്കൽപ്പിക്കുക.
സത്യസന്ധത കൈകാര്യം ചെയ്യാൻ വളരെയധികം ലഭിക്കുന്നുവെന്ന് കരുതിയ ഉദ്യോഗസ്ഥർ ഇത് അംഗീകരിക്കാത്ത ഒരു വഴിയായിരുന്നു !!!.
5. കലാം സർ തന്റെ ഭരണാവസാനം രാഷ്ട്രപതി ഭവനിൽ നിന്ന് പുറത്തുപോകുമ്പോൾ, ഓരോ സ്റ്റാഫ് അംഗങ്ങളും പോയി അദ്ദേഹത്തെ സന്ദർശിച്ച് ഭാവുകങ്ങൾ നേർന്നു.
ഭാര്യ കാല് ഒടിഞ്ഞതിനാൽ കിടക്കയിൽ ഒതുങ്ങിയതിനാൽ നായർ തനിയെ പോയി. എന്തുകൊണ്ടാണ് ഭാര്യ വരാത്തതെന്ന് ഡോ. കലാം ചോദിച്ചു. ഒരു അപകടത്തെ തുടർന്ന് അവൾ കിടപ്പിലാണെന്ന് അദ്ദേഹം മറുപടി നൽകി.
അടുത്ത ദിവസം, മിസ്റ്റർ നായർ തന്റെ വീടിനു ചുറ്റും ധാരാളം പോലീസുകാരെ കണ്ടു, എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു.
അദ്ദേഹത്തെ സന്ദർശിക്കാൻ ഇന്ത്യൻ രാഷ്ട്രപതി വരുന്നുണ്ടെന്ന് അവർ പറഞ്ഞു. അയാൾ വന്നു ഭാര്യയെ കണ്ടു കുറച്ചു നേരം ചാറ്റ് ചെയ്തു.
ഒരു രാജ്യത്തിന്റെ പ്രസിഡന്റും ഒരു സിവിൽ സർവീസിന്റെ വീട് സന്ദർശിക്കില്ലെന്നും അതും അത്തരമൊരു ലളിതമായ കാരണം പറഞ്ഞ് നായർ പറയുന്നു.
നിങ്ങളിൽ പലരും ടെലികാസ്റ്റ് കണ്ടിട്ടില്ലാത്തതിനാൽ വിശദാംശങ്ങൾ നൽകണമെന്ന് ഞാൻ വിചാരിച്ചു, അതിനാൽ ഇത് ഉപയോഗപ്രദമാകും.
എ പി ജെ അബ്ദുൾ കലാമിന്റെ ഇളയ സഹോദരൻ കുട നന്നാക്കുന്ന കട നടത്തുന്നു.
കലാമിന്റെ ശവസംസ്കാര വേളയിൽ ശ്രീ. നായർ അദ്ദേഹത്തെ കണ്ടപ്പോൾ, ശ്രീ.
ജിബി ടിആർപി എന്ന് വിളിക്കപ്പെടാത്തതിനാൽ മുഖ്യധാരാ മാധ്യമങ്ങൾ ഇത് കാണിക്കാത്തതിനാൽ അത്തരം വിവരങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കിടണം
ഡോ. എ. പി. ജെ. അബ്ദുൾ കലാം ഉപേക്ഷിച്ച സ്വത്ത് കണക്കാക്കി.
_
അയാൾ സ്വന്തമാക്കി
6 പാന്റുകൾ (2 DRDO യൂണിഫോം)
4 ഷർട്ടുകൾ (2 DRDO യൂണിഫോം)
3 സ്യൂട്ടുകൾ (1 വെസ്റ്റേൺ, 2 ഇന്ത്യൻ)
2500 പുസ്തകങ്ങൾ
1 ഫ്ലാറ്റ് (അദ്ദേഹം സംഭാവന ചെയ്ത)
1 പത്മശ്രീ
1 പദ്മഭൂഷൻ
1 ഭാരത് രത്‌ന
16 ഡോക്ടറേറ്റുകൾ
1 വെബ്സൈറ്റ്
1 ട്വിറ്റർ അക്കൗണ്ട്
1 ഇമെയിൽ ഐഡി
അദ്ദേഹത്തിന് ടിവി, എസി, കാർ, ആഭരണങ്ങൾ, ഷെയറുകൾ, ഭൂമി അല്ലെങ്കിൽ ബാങ്ക് ബാലൻസ് ഇല്ല.
തന്റെ ഗ്രാമത്തിന്റെ വികസനത്തിനായി കഴിഞ്ഞ 8 വർഷത്തെ പെൻഷൻ പോലും അദ്ദേഹം സംഭാവന ചെയ്തിരുന്നു.
അദ്ദേഹം ഒരു യഥാർത്ഥ ദേശസ്നേഹിയും യഥാർത്ഥ ഇന്ത്യക്കാരനുമായിരുന്നു
ഇന്ത്യ എന്നേക്കും നിങ്ങളോട് നന്ദിയുള്ളവരായിരിക്കും സർ.
🌹 OYM സ്മരണാഞ്ജലി അർപ്പിക്കുന്നു.
July 05, 2020
മനസ്സ് നിറഞ്ഞു കൊടുത്തവർ....
കിട്ടാനുള്ളതു കണക്കു പറഞ്ഞു മേടിക്കാൻ മിക്കവർക്കും സാമർത്ഥ്യമുണ്ട് . പക്ഷേ , കൊടുക്കുന്ന കാര്യം വരുമ്പോൾ പലരും പിന്നോട്ടു പോകുന്നു . ഇട്ടുമൂടാൻ പണമുള്ളവരിൽ പലരും തങ്ങളുടെ സമ്പാദ്യത്തിലെ നേരിയൊരു പങ്കുപോലും കഷ്ടപ്പെടുന്നവർക്കു മനസ്സറിഞ്ഞു നൽകാൻ വൈമുഖ്യം കാട്ടിയെന്നുവരാം .
വലതുകൈ കൊടുക്കുന്നതു ഇടതുകൈ അറിയരുതെന്നു പറയാറുണ്ട് . പക്ഷേ , പലരും തങ്ങൾ അന്യർക്കു നൽകുന്ന ചെറിയ സഹായംപോലും കൊട്ടിഘോഷിക്കുന്നു .
'കൊടുത്തു പറയരുത് ' എന്ന മൊഴിയോർക്കുക . പണത്തിന്റെ കാര്യത്തിൽ മാത്രമല്ല ദാനത്തിലെ വിമുഖത. കൈവശമുള്ള അറിവ് അന്യർക്കു പകർന്നു നല്കുന്നതിൽ പലർക്കും തീരെ താൽപര്യമില്ല . മേൽക്കൈ നഷ്ടപ്പെടുമോ എന്ന ഭീതിയാണ് ഇതിന് അടിസ്ഥാനം .
ദാനശീലത്തിനു കീർത്തികേട്ടത് കർണനാണ് . ജനിച്ചപ്പോൾത്തന്നെ കവചകുണ്ഡലങ്ങൾ കർണനുണ്ടായിരുന്നു . അവ ദേഹത്തുള്ള കാലത്തോളം ആർക്കും കർണനെ വധിക്കാൻ കഴിയില്ലായിരുന്നു . ഭാരതയുദ്ധത്തിൽ തന്റെ പുത്രൻ അർജുനൻ കർണനെ വധിക്കണമെന്ന് ഇന്ദ്രൻ ആഗ്രഹിച്ചു . ഇക്കാര്യം മനസ്സിൽ വച്ച് ഇന്ദ്രൻ കർണനെക്കണ്ട് കവചകുണ്ഡലങ്ങൾ യാചിച്ചു . അവ മുറിച്ചുനീക്കിയാൽ വ്രണമോ വൈരൂപ്യമോ വരില്ലെന്ന് ഇന്ദ്രൻ വാഗ്ദാനം ചെയ്തു . കർണൻ സ്വശരീരത്തിൽനിന്നു കവചകുണ്ഡലങ്ങൾ സ്വയ്യം അറുത്തെടുത്ത് ഇന്ദ്രനു ദാനംചെയ്തു . അവ നീക്കിയാൽ ശത്രുവിനു തന്നെ കൊല്ലാൻ കഴിയുമെന്ന് അറിഞ്ഞുകൊണ്ട് കർണൻ ബോധപൂർവം ചെയ്ത ദാനം .
യശസ്വിയായ ശിബിരാജാവിന്റെ മടിയിൽ ഒരിക്കൽ ഒരു മാടപ്രാവു പേടിച്ചുവിറച്ചു വന്നുവീണു . പിന്നാലെ , പ്രാവിനെപ്പിടിച്ചു തിന്നാനായി ഒരു പരുന്തുമുണ്ട് . പ്രാണരക്ഷാർത്ഥം ഞാൻ അങ്ങയെ സമീപിച്ചതാണെന്നും എന്നെ രക്ഷിക്കണമെന്നും പ്രാവ് രാജാവിനോട് അപേക്ഷിച്ചു . തൊട്ടു പിന്നാലെ എത്തിയ പരുന്ത് തന്റെ ഭക്ഷണത്തിനു വിഘ്നം വരുത്തരുതെന്നും പ്രാവിനെ വിട്ടുതരണമെന്നും ആവശ്യപ്പെട്ടു . പകരം നല്ല ഭക്ഷണം നല്കാമെന്നു രാജാവു പറഞ്ഞുനോക്കിയെങ്കിലും പരുന്ത് വഴങ്ങിയില്ല . പ്രാവിനെ മാത്രം മതി . പേടിച്ചുവിറയ്ക്കുന്ന പ്രാവിനെ കിട്ടാൻ എന്തിനു നീ നിർബന്ധിക്കുന്നുവെന്നു ചോദിച്ചപ്പോൾ , പരുന്ത് പരിഹാരം നിർദ്ദേശിച്ചു : “പ്രാവിനു പകരം അങ്ങയുടെ വലത്തേ തുടയിൽനിന്നു തുല്യതൂക്കം മാംസം അറുത്തെടുത്തു തരിക .”
ഒട്ടും മടിക്കാതെ ശിബി പ്രാവിനെ ത്രാസിന്റെ ഒരു തട്ടിൽ വച്ച് , സ്വന്തം തുടയിൽനിന്നു മാംസം അറുത്തെടുത്ത് മറുതട്ടിലിട്ടു തൂക്കി . കൂടുതലായി എത്ര മാംസം അറുത്തെടുത്ത് ത്രാസിലിട്ടിട്ടും പ്രാവിനു തൂക്കം കൂടുതൽ . ഒടുവിൽ ശിബിതന്നെ ത്രാസിന്റെ തട്ടിൽക്കയറിയിരുന്നു . ഇതു കണ്ട പരുന്ത് 'രക്ഷിച്ചു' എന്നു പറഞ്ഞു പറന്നുപോയി . ഇത്രയുമായപ്പോൾ പ്രാവ് രഹസ്യം വെളിപ്പെടുത്തി . താൻ അഗ്നിയും പരുന്ത് ഇന്ദ്രനുമാണ് . നാടെങ്ങും കീർത്തിയുടെ നിറവിൽ നിൽക്കുന്ന അങ്ങയെ പരീക്ഷിക്കുന്നതിനു വേഷം മാറി വന്നവരാണ് ഞങ്ങൾ . പ്രാവിനുവേണ്ടി വാളുകൊണ്ടു സ്വന്തം മാംസം അറുത്ത് അങ്ങു നൽകി . ഒടുവിൽ പ്രാവിനുവേണ്ടി സ്വന്തം ജീവൻ പോലും ഉപേക്ഷിക്കുകയെന്ന മഹാത്യാഗം കാട്ടിയ ശിബിക്ക് എല്ലാ നന്മകളും വന്നുഭവിക്കുമെന്ന് അഗ്നിദേവൻ അനുഗ്രഹിച്ചു . മേൽസൂചിപ്പിച്ചവ മഹാഭാരതത്തിലെ രണ്ടു സന്ദർഭങ്ങളാണ് . ദാനശീലത്തിന്റെ മഹത്ത്വം നമ്മുടെ മനസ്സിൽ വേരൂന്നാൻ സഹായിക്കുന്ന ഉദാത്തമായ കഥകൾ :
“ ഉദാരനായ മനുഷ്യൻ സമ്പന്നനാകുന്നു . ” - ബൈബിൾ ( സുഭാഷിതങ്ങൾ : 11 - 25 ) പറഞ്ഞിട്ടുള്ളത് കൂടി നമുക്ക് സ്മരിക്കാം..
June 20, 2020
മരംകൊത്തിയുടെ ജീവിതം.
നമ്മൾ മനുഷ്യർക്ക് കണ്ട്പഠിക്കാനും, അനുകരിക്കാനും കഴിയേണ്ട ഒന്നാണ്
മരംകൊത്തിയുടെ ജീവിതം.
ജീവിതത്തിൽ ഒരിക്കൽ മാത്രം വിവാഹം കഴിക്കുന്ന പക്ഷിയാണ് മരം കൊത്തി. ഭാര്യയുടെ മരണ ശേഷം പോലും മറ്റൊരു വിവാഹത്തെ കുറിച്ച് ടിയാൻ ചിന്തിക്കില്ല. വിവാഹ അന്യാഷണം ബഹു രസമാണ്. ഒരു ഇലയോ പ്രാണിയോ പുഴുവോ ചുണ്ടിൽ വഹിച്ചു നടക്കും. ആ ചുണ്ട് ഒരു ഈർച്ച വാളും മനോഹരമായ കിരികിടം കൊണ്ട് അലങ്കരിച്ചതുമാണ്.
താൻ ഭാര്യയാക്കാൻ ഉദ്ദേശിക്കുന്ന പക്ഷിയുടെ സവിധത്തിൽ ഭക്ഷണമായി എന്തെങ്കിലും സമർപ്പിക്കുന്നു. ആ പക്ഷിയോട് തനിക്കുളള ഇഷ്ടം രേഖപ്പെടുത്തലാണ് ടിയാന്റെ ലക്ഷ്യം. ചുണ്ട് കൊണ്ട് തന്റെ മുന്നിൽ കിടക്കുന്ന ഭക്ഷണം ആ പക്ഷി ആഹരിച്ചാൽ ടിയാന്റെ മനസ്സിൽ നിരവധി ലഡുകൾ ഒന്നിച്ചു പൊട്ടും. കാരണം അവൾക്ക് ഇഷ്ടമായിരിക്കുന്നു എന്നാണ് അതിന്റെ അർത്ഥം. പിന്നെ താമസിക്കില്ല. ഉടൻ തന്നെ പുതുമണവാട്ടിയെയും കൂട്ടി താൻ നിർമിച്ച ഭവനത്തിലേക്ക് യാത്രയായി. പലപ്പോഴും ഏതെങ്കിലും മരത്തിന്റെ പൊത്തിലായിരിക്കും കൂട് തയ്യാർ ചെയ്തിട്ടുളളത്. പുതുമണവാട്ടിക്ക് കൂട് ഇഷ്ടപ്പെടുന്ന പക്ഷം കല്യാണം നടക്കുകയായി. അഞ്ച് മുതൽ ഏഴു മുട്ടകൾ വരെയാണ് പെൺപക്ഷി ഇടാറുളളത് മുട്ട വിരിഞ്ഞു കുട്ടികൾ പുറത്ത് വന്നാൽ ഭക്ഷണം നൽകാൻ രണ്ട് പേരും മാറി മാറി അവസരം വിനിയോഗിക്കും.
എവിടെയെങ്കിലും ഭക്ഷണം അല്ലെങ്കിൽ വെളളം കണ്ടാൽ ഉടൻ തന്നെ ശബ്ദമുണ്ടാക്കി ഭാര്യയെ അറിയിച്ചു അവൾ എത്തിച്ചേർന്ന ശേഷം ഒരുമിച്ചു മാത്രമാണ് ഭക്ഷണത്തിലേക്ക് അവർ അടുക്കുക. ഭാര്യയുടെ അഭാവം മനസ്സിലായാൽ ഒച്ച വെച്ച് അന്വേഷിച്ച് പാറി നടക്കും. ഇനി ഭാര്യ മരണപ്പെട്ടാൽ എപ്പോഴും അവളെ ഓർത്തു അവൾ അവന്റെ കൂടെ പാറി നടന്ന സ്ഥലങ്ങളിലെല്ലാം ചെന്ന് അവളുടെ ഓർമകളിലായി ജീവിക്കും. ആ മനോഹരമായ ഓർമ്മകളിൽ അവൻ ശബ്ദമുണ്ടാക്കി നടക്കും.
മരം കൊത്തി പക്ഷിയുടെ ആറിലൊരു ഭാഗം അതിന്റെ നീണ്ട ചുണ്ടാണ്. ഭൂമിയിൽ പ്രാണികളെയും പുഴുക്കളെയും തിരഞ്ഞുപിടിക്കാൻ അത് മരം കൊത്തിയെ സഹായിക്കുന്നു.
ഭൂമിയുടെ ഉഉൾഭാഗത്ത് വെളളം ഉണ്ടോ എന്നറിയാൻ മറ്റാർക്കുമില്ലാത്ത അറിയാനുള്ള കഴിവ് മരം കൊത്തിയുടെ പ്രത്യേകതയാണ്.
ഭൂമിയിൽ എവിടെയെങ്കിലും വെളളമുണ്ടോ എന്നറിയാൻ ഒരു ഗൈഡ് ആയി മരം കൊത്തിയെ ഉപയോഗപ്പെടുത്തിയിരുന്നു.
വെളളം ഉണ്ട് എന്ന വിവരം മരംകൊത്തിയിൽ (ഹിന്ദിയിൽ ഹുദ്ഹുദു എന്ന് വിളിക്കും ) നിന്ന് ലഭിച്ചാൽ അവിടെ കുഴിക്കാൻ ആവശ്യപ്പെടും. അപ്പോൾ അവിടെ വെളളം ലഭിക്കുകയും ചെയ്യുന്നു.
ആധുനിക കാലത്ത് മരം കൊത്തി വെള്ളത്തിന്റെ എഞ്ചിനീയർ എന്ന പേരിലും അറിയപ്പെടുന്നു.
യാതൊരു ക്ഷീണമോ തളർച്ചയോ കൂടാതെ ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടാൻ ഈ പക്ഷിക്ക് സാധിക്കുന്നു. ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് ആ യാത്ര നീളുന്നു....
June 12, 2020
തിരിച്ചടികളെ അവഗണിക്കാം
വെള്ളത്തെക്കണ്ട് തീയ് കെടുത്തിക്കളയാൻ യാചിച്ചു . അവിടെയും തിരസ്കരിക്കപ്പെട്ട കിളി ആനയെക്കണ്ടു . വെള്ളം കുടിച്ചുവറ്റിക്കണമെന്നായിരുന്നു കിളിയുടെ അപേക്ഷ .
കഥ മുഴുവൻ കേട്ട ആനയുടെ മനമുരുകി . കിളിക്കു തുണയേകാൻ ആന തീരുമാനിച്ചു . ഇളകിമറിഞ്ഞ് , കുടിച്ചുതീർക്കാൻ വരുന്ന ആനയെക്കണ്ടു ഭയന്ന വെള്ളം , തീയ് കെടുത്താനായി പാഞ്ഞൊഴുകി . അപായം മണത്ത തീയ് കത്തിക്കാളി കമ്പിനെ ദഹിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി . കമ്പാകട്ടെ ഉടൻ അടിച്ചുകൊല്ലുമെന്ന് പാമ്പിനോടു പറഞ്ഞു . പാമ്പ് രാജ്ഞിയുടെ നേർക്കു പാഞ്ഞു . കടിക്കാൻ വരുന്ന പാമ്പിനെക്കണ്ടു ഭയന്ന രാജ്ഞി , ആശാരിക്ക് കല്പ്പന നൽകണമെന്ന് കണവന്റെ ചെവിയിൽ മന്ത്രിച്ചു . രാജാവ് ആശാരിയെ വരുത്തി , കിളിക്കുവേണ്ട സഹായം ഉടൻ ചെയ്യാൻ ഉത്തരവു നൽകി . ആശാരി തടി പിളർന്ന് അരിമണിയെടുത്ത് കിളിക്കു കൊടുത്തു . തടസ്സങ്ങൾക്കു മുമ്പിൽ തളരാതെ ക്ഷമയോടെ പ്രയത്നിച്ചാൽ വിജയിക്കാമെന്ന ആശയം കുഞ്ഞുമനസ്സുകളിൽ പകരുന്ന കെട്ടുകഥയാണിത് .
ഒരു ഗ്രാമീണനു നിത്യവും ഒരു കുന്നു കയറിക്കടക്കേണ്ടിയിരുന്നു . ഓരോ തവണ കുന്നിറങ്ങുമ്പോഴും അയാൾ കുന്നിൻ മുകളിൽ നിന്ന് ഒരു കല്ലെടുത്തു താഴെക്കൊണ്ടു കളയുമായിരുന്നു . എന്തിനാണിതെന്നു ചോദിക്കുന്നവരോട് അയാൾ പറയും : “ഞാൻ ഈ കുന്നിനെ ഇല്ലാതാക്കുകയാണ് . എന്റെ ആയുസ്സിൽ കഴിയില്ല . പക്ഷേ ,രണ്ടോ മൂന്നോ തലമുറ കഴിയുമ്പോൾ കുന്നിവിടെക്കാണില്ല.”
സ്ഥിര പരിശ്രമത്തിന്റെ ഗുണത്തെ വാഴ്ത്തുന്ന സൂചനയാണ് ഇക്കഥയിലും .
ക്ഷമയും സ്ഥിരപരിശ്രമവും കൊണ്ട് മലകളെ കീഴ്പ്പെടുത്താമെന്ന ഇംഗ്ലിഷ് മൊഴിയും കൂട്ടത്തിലോർക്കാം നമുക്ക് . ജീവിതപ്രശ്നങ്ങൾ തട്ടിവീഴ്ത്തുമ്പോൾ ഒന്നുകിൽ തളർന്നുകിടന്നു വിധിയെപ്പഴിച്ച് നിഷ്ക്രിയരാകാം , അല്ലെങ്കിൽ ചാടിയെണീറ്റ് ആത്മവിശ്വാസത്തോടെ തുടർന്നു പ്രയത്നിക്കാം. നാം ഏതുവഴി സ്വീകരിക്കുന്നുവെന്നതിനെ ആശ്രയിച്ചാവും നമ്മുടെ ഭാവി. സ്ഥിരപരിശ്രമമെന്ന മരത്തിലാണ് പണം കായ്ക്കുന്നതെന്ന് ജാപ്പനീസ് മൊഴി. ചിന്തകനും ചരിത്രകാരനുമായ കാർലൈൽ (1795 - 1881) പറഞ്ഞിട്ടുണ്ട് : “ധൈര്യം, നിലയ്ക്കാത്ത പരിശ്രമം, തടസ്സങ്ങളെയും നിരുത്സാഹപ്പെടുത്തലിനെയും അസാദ്ധ്യതകളെയും അവഗണിക്കുന്ന പ്രയത്നം എന്നിവയാണ് ശക്തനെയും ദുർബലനെയും വേർതിരിക്കുന്നത് .”
.
ചിന്തിക്കുക...തിരിച്ചടികളെ അവഗണിക്കാം , എന്നിട്ട് മനസ്സ് തുറന്ന് മുന്നോട്ട് പോകാം..
May 26, 2020
നമുക്ക് വാക്കു പാലിക്കാം ..
എത്ര കൊടിയ ക്ലേശങ്ങളുണ്ടായാലും പറഞ്ഞ വാക്കിൽ ഉറച്ചുനിന്നവരുടെ ചരിത്രങ്ങൾ നമ്മെ നേർവഴിക്കു നീങ്ങാൻ തുണയേകും . ചില മാതൃകകൾ പറയാം : മഹാഭാരതത്തിലെ അദ്വിതീയ കഥാപാത്രമായ ഭീഷ്മർ വിശേഷസാഹചര്യത്തിൽ നിത്യബ്രഹ്മചാരിയായിരിക്കുമെന്നു പ്രതിജ്ഞചെയ്തു . യുവ രാജാവായ താൻ മാത്രമല്ല , തനിക്ക് ഉണ്ടായേക്കാവുന്ന മക്കൾപോലും രാജാവാകാനുള്ള അവകാശം ഒരിക്കലും ഉന്നയിക്കില്ലെന്ന് ഉറപ്പുവരുത്താനായി ചെയ്ത ബ്രഹ്മചര്യശപഥം മരണംവരെ ഭീഷ്മർ ലംഘിച്ചില്ല . ഭീഷ്മമായ ( അതിഭയാനകമായ ) ഈ ശപഥം ചെയ്തതിനാലാണ് ദേവവ്രതന് ഭീഷ്മർ എന്ന പേർ കിട്ടിയതുതന്നെ . കഠിനശപഥത്തിന്റെ ഇക്കഥ ഭീഷ്മശപഥം , ഭീഷ്മപ്രതിജ്ഞ എന്ന പ്രയോഗങ്ങൾക്കു വഴിവച്ചിട്ടുമുണ്ട് .
മഹാഭാരതത്തിലെ വികാരതരളിതരംഗമാണ് കുന്തീദേവി കർണനെ ഒറ്റയ്ക്കു കണ്ട് രഹസ്യം പങ്കുവയ്ക്കുന്നത് . " കേവലം തേരാളിയായ അധിരഥന്റെയും രാധയുടെയും പുത്രനല്ല , മറിച്ച് സൂര്യഭഗവാന്റെയും എന്റെയും പുത്രനാണ് നീ ' എന്ന് കുന്തി കർണനോടു പറയുന്നു . ഭാരതയുദ്ധം തുടങ്ങുന്നതിനു തൊട്ടുമുമ്പാണ് ഈ കൂടിക്കാഴ്ച . " എന്റെ മൂത്തമകനായ നീ അഞ്ച് അനുജന്മാരുടെ കൂടെച്ചേർന്ന് കൗരവരെ നേരിടണം ' എന്ന് അപേക്ഷിക്കുന്ന അമ്മയോട് കർണൻ പറയുന്നത് താൻ കൗരവരെ സഹായിക്കാമെന്നു വാക്കുകൊടുത്തുപോയെന്നും ഈ സന്ദർഭത്തിൽ അവരെ ഉപേക്ഷിക്കുക അസാദ്ധ്യമാണെന്നുമത്ര . പാണ്ഡവപക്ഷത്തു ചേർന്നു പോരാടാൻ വിസമ്മതിച്ച കർണൻ അമ്മയ്ക്ക് മറ്റൊരു വാക്കുകൊടുത്തു : “അർജ്ജുനനെയല്ലാതെ മറ്റു നാലു പേരെയും ഞാൻ കൊല്ലില്ല . അഥവാ അർജ്ജുനൻ മരിച്ചാലും അമ്മയ്ക്കു ഞാനുൾപ്പെടെ അഞ്ചു പുത്രന്മാർ കാണുമല്ലോ ."
വീണ്ടും കർണൻ വാക്കു പാലിച്ചു . ഭീകരയുദ്ധത്തിനിടയിൽ പാണ്ഡവരിൽ മറ്റു നാവരെയും വധിക്കാൻ അവസരം കിട്ടിയെങ്കിലും കുന്തിയോടു ചെയ്ത ശപഥം കാരണം അവരെയെല്ലാം വിട്ടുകളയുകയാണ് കർണൻ ചെയ്തത് .
ശ്രീരാമന്റെ രാജ്യാഭിഷേകത്തിനുള്ള ചടങ്ങുകളെല്ലാം പൂർത്തിയായപ്പോഴാണ് , കൈകേയി തറയിൽക്കിടന്നുരുണ്ട് ദുഃഖം കാട്ടിയത് . പരിഹാരത്തിന് എന്തും ചെയ്തുതരാമെന്ന് ദശരഥൻ രാമന്റെ പേരിൽ ആണയിട്ടു പറഞ്ഞു . പണ്ട് വാഗ്ദാനം ചെയ്ത രണ്ടു വരങ്ങൾ ഉടൻ വേണമെന്നു ദശരഥനെ കൈകേയി അറിയിച്ചു . ഭരതനെ രാജാവാക്കുക , രാമനെ പതിന്നാലു വർഷം കാട്ടിലയയ്ക്കുക എന്നിവയാണ് ആവശ്യപ്പെട്ട വരങ്ങൾ . ആണയിട്ടു പറഞ്ഞതിൽ നിന്നു മാറാൻ ദശരഥനു കഴിയില്ല . വനവാസക്കാര്യം നിർബന്ധിക്കരുതെന്ന് ദശരഥൻ അപേക്ഷിച്ചെങ്കിലും കൈകേയി വഴങ്ങിയില്ല . അച്ഛന്റെ വാക്കുപാലിക്കാനായി ശ്രീരാമൻ മനസ്താപമില്ലാതെ പതിന്നാലു വർഷത്തെ വനവാസത്തിനു പോയി . പുത്രദുഃഖത്താൽ , വൈകാതെ ദശരഥൻ മരിച്ചു . കഥയൊന്നുമറിയാതെ അയോദ്ധ്യയിൽ മടങ്ങിയെത്തിയ ഭരതൻ അച്ഛന്റെ മരണവും അതിനു മുമ്പുതന്നെ രാമനും സീതയും ലക്ഷ്മണനും കാട്ടിൽ പോയ കാര്യവും മനസ്സിലാക്കുന്നു . രാമനെ കാട്ടിൽച്ചെന്നു കണ്ടു തിരികെവിളിച്ച് , രാജാവാക്കാൻ ഭരതൻ എത്ര ശ്രമിച്ചിട്ടും രാമൻ സമ്മതിച്ചില്ല .
അച്ഛന്റെ വാക്കു തെറ്റിക്കുകയെന്ന അധർമ്മത്തിന് രാമൻ തയ്യാറായില്ല .
അധികാരത്തിനുവേണ്ടി എന്തും ചെയ്യുന്നവരെ കാണുന്ന നാം ഓർക്കേണ്ടത് ഇത്തരത്തിൽ വാഗ്ദാനത്തിൽനിന്നു വ്യതിചലിക്കാത്തവരെയാണ് . വാക്കു പാലിച്ചു , വിശ്വാസ്യത വളർത്തി , ആദർശസ്ഥിരത പുലർത്തി , വ്യക്തിബന്ധങ്ങൾ അരക്കിട്ടുറപ്പിക്കുന്നത് വിജയത്തിലേക്കുള്ള പാത നിർമ്മിക്കും ,..
നിങ്ങള് മനസ്സ് തുറന്ന് ഒന്ന് ചിന്തിച്ചു നോക്കുക.
May 08, 2020
ബഹുമാനം കൊടുത്ത് ബഹുമാനം നേടുക.
ഒരിക്കൽ ഒരു അധ്യാപകൻ ക്ലാസിൽ തന്റെയൊരു വിദ്യാർത്ഥിയോട് ചോദിച്ചു.
“നമുക്ക് എത്ര കിഡ്നിയുണ്ട്?”
“നാല് ” അവൻ മറുപടി പറഞ്ഞു.
ക്ലാസ്സിൽ കൂട്ടച്ചിരി മുഴങ്ങി. അവന് പക്ഷെ ഒരു ഭാവ വ്യത്യാസവുമുണ്ടായിരുന്നില്ല.
കുട്ടികൾക്ക് പറ്റുന്ന ചെറിയ തെറ്റുകൾ പോലും പർവ്വതീകരിച്ച് കാണിച്ച് അതിൽ ആനന്ദം കണ്ടെത്തിയിരുന്ന ആ അധ്യാപകൻ അതൊരു നല്ല അവസരമായിക്കണ്ടുകൊണ്ട് മറ്റു കുട്ടികളോടായി പറഞ്ഞു
“എല്ലാവരും കേട്ടല്ലോ? നാല് കിഡ്നിയാണ് പോലും… ആരെങ്കിലും പുറത്തു പോയി കുറച്ച് പുല്ല് പറിച്ചു കൊണ്ടു വരൂ. ഈ ക്ലാസ്സിൽ ഒരു കഴുതയുണ്ട്. അവന് തിന്നാനാ…”
ഉടനെ അവൻ പറഞ്ഞു.
“എനിക്കൊരു ചായയും..”
ഈ മറുപടി കേട്ടതും ക്ലാസ്സ് വീണ്ടുമൊരു കൂട്ടച്ചിരിയിൽ മുഴുകി. അധ്യാപകൻ അപമാനം കൊണ്ട് വിളറിപ്പോയി
“കടക്കെടാ പുറത്ത്…” അയാൾ വാതിലിനു നേർക്ക് വിരൽ ചൂണ്ടിക്കൊണ്ട് അവന്റെ നേർക്ക് ആക്രോശിച്ചു.
“താങ്കൾ എന്നോട് ചോദിച്ചത് നമുക്ക് എത്ര കിഡ്നിയുണ്ടെന്നാണ്. അങ്ങനെയെങ്കിൽ ഞാൻ പറഞ്ഞ ഉത്തരം ശരിയാണ്. നമുക്ക് നാല് കിഡ്നിയുണ്ട്. എനിക്ക് രണ്ടും താങ്കൾക്ക് രണ്ടും. ‘നമുക്ക് ‘ എന്നത് ദ്വന്ദ്വങ്ങളെ (plural) സൂചിപ്പിക്കുന്ന പദമാണ്. താങ്കൾ എനിക്കെത്രയെന്നോ താങ്കൾക്കെത്രയെന്നോ ചോദിച്ചിരുന്നെങ്കിൽ ഞാൻ രണ്ട് എന്ന് ഉത്തരം പറഞ്ഞേനേ. എന്റെ ഉത്തരം തെറ്റാണെങ്കിൽ സാറിന്റെ ചോദ്യവും തെറ്റാണ്. പുല്ല് കഴിച്ചു തീർന്നാൽ വെള്ളം കുടിക്കാൻ മറക്കണ്ട. ദഹനക്കേടുണ്ടാകും.”
ക്ലാസ്സിൽ വീണ്ടും കൂട്ടച്ചിരി.
ഇപ്രകാരം തന്റെ അധ്യാപകനെത്തന്നെ പാഠം പഠിപ്പിച്ച ആ വിദ്യാർത്ഥി മറ്റാരുമല്ല. പിന്നീട് ലോകപ്രശസ്ത നർമ്മപ്രഭാഷകനുംഹാസ്യസാഹിത്യകാരനും സ്റ്റാൻഡ് അപ് കൊമേഡിയനുമായിത്തീർന്ന Aparicio Torelly Aporelly (1895 – 1971) ആയിരുന്നു ആ കൊച്ചുമിടുക്കൻ.















